ആകാശയാത്രയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒടുവിൽ വിമാനത്തിൽ സുഖപ്രസവം. ടോക്യോയിൽ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. കൃത്യസമയത്ത് യുവതിക്കു വേണ്ട സൗകര്യങ്ങൾ വിമാന ജീവനക്കാർ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആൺകുഞ്ഞിനാണ് ജന്മം നൽകിയത്.
ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK 319 ൽ ടോക്യോയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിലായിരുന്നു യുവതി. 12 മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടായിരുന്നിട്ടും ഷെഡ്യൂൾ സമയത്തു തന്നെ ലാൻഡ് ചെയ്തതായി എയർലൈൻ സിഎൻഎന്നിനോട് സ്ഥിരീകരിച്ചു.
Also Read- തെലുങ്ക് നടൻ ശർവാനന്ദ് വിവാഹിതനാകുന്നു; വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് സൂപ്പർ താരങ്ങൾ
വിമാനത്തിലെ ജീവനക്കാരുടെ സമചിത്തതയോടെയുള്ള ഇടപെടലാണ് കാര്യങ്ങൾ സങ്കീർണമാക്കാതിരുന്നത്. അമ്മയേയും കുഞ്ഞിനേയും വിമാനം ലാൻഡ് ചെയ്യുന്നത് വരെ ജീവനക്കാർ പരിപാലിച്ചു. നേരത്തേ അറിയിച്ചതു പ്രകാരം വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മെഡിക്കൽ ഉദ്യോഗസ്ഥരെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
എമിറേറ്റ്‌സിന്റെ നയമനുസരിച്ച്, ഗർഭിണികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ 29ാം ആഴ്ച്ച വരെ വിമാനയാത്ര നടത്താം. 29 ആഴ്ച്ച പിന്നിട്ട ഗർഭിണികൾക്ക് യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടേതോ അല്ലെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റോ ഹാജരാക്കാം. ഇവ കൈവശമില്ലാത്ത യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.