ന്യൂഡല്‍ഹി: സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയവുമായി ജനിച്ച യുപി സ്വദേശി ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക്. ഫരീദാബാദിലെ അമൃത ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ശരീരത്തില്‍ നിന്നും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയവങ്ങള്‍ നീക്കം ചെയ്തത്. പുരുഷന്മാരുടെ ലൈംഗിക വ്യവസ്ഥയെ ബാധിക്കുന്ന ജനിതക വൈകല്യമാണ് പെര്‍സിസ്റ്റന്റ് മുള്ളേരിയന്‍ ഡക്റ്റ് സിന്‍ഡ്രോം (പിഎംഡിഎസ്).
സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുല്‍പ്പാദന അവയവങ്ങള്‍ പുരുഷനില്‍ വളരുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഈ രോഗത്തിന്റെ പിടിയിലായിരുന്നു യുവാവ്. ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ തുടങ്ങി സ്ത്രീയുടെ പ്രത്യുല്‍പ്പാദന അവയവങ്ങള്‍ ഒരു ആണ്കുഞ്ഞില് വികസിക്കുകയും പ്രായപൂര്‍ത്തിയാകുന്നതുവരെ അത് നിലനില്ക്കുകയും ചെയ്യുന്നു.
Also read- ഇരട്ട അറകളുള്ള ഗര്‍ഭപാത്രത്തില്‍ ഇരട്ടകുഞ്ഞുങ്ങൾ; അപൂർവ ഗർഭധാരണം; ഇന്ത്യയിൽ മൂന്നാമത്തേത്
ഈ വൈകല്യം കാരണം സമൂഹത്തില്‍ നിന്ന് നിരവധി അപമാനവും സമ്മര്‍ദ്ദവുമാണ് യുവാവ് അനുഭവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായിരുന്നു. എന്നാല്‍ ഒരു അച്ഛനാകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. നിരവധി ആശുപത്രികളിലാണ് ഇദ്ദേഹം കയറിയിറങ്ങിയത്. ഏറ്റവും ഒടുവിലാണ് യുവാവ് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലില്‍ എത്തിയത്.
പരിശോധനയില്‍ യുവാവിന്റെ വൃഷണങ്ങള്‍ ഇപ്പോഴും അടിവയറിന്റെ ഭാഗത്ത് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവാവിനെ ഒരു എംആര്‍ഐ സ്കാനിന് വിധേയനാക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബ് തുടങ്ങിയവ ഉണ്ടെന്ന് മനസ്സിലായത്. ജനിച്ചത് മുതല്‍ മുള്ളേരിയന്‍ ഡക്റ്റ് സിന്‍ഡ്രോം (പിഎംഡിഎസ്) രോഗിക്ക് ഉണ്ടായിരുന്നുവെന്ന് മനസ്സിലായി.
‘ലോകത്ത് 300താഴെ മാത്രം പേരിലാണ് ഈ രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ,’ അമൃത ഹോസ്പിറ്റല്‍ യൂറോ-ഓങ്കോളജി ആന്റ് റോബോട്ടിക് സര്‍ജറി വിഭാഗം തലവന്‍ മാനവ് സൂര്യവംശി പറഞ്ഞു. തുടര്‍ന്നാണ് ശസ്ത്രക്രിയ വേണമെന്ന് യുവാവിനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. റോബോട്ടിക് ശസ്ത്രക്രിയയുടെ സഹായവും ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചു.
യുവാവിന്റെ ശരീരത്തിലെ ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍, റൗണ്ട് ലിഗമെന്റുകള്‍, ഇന്‍ട്രാ-അബ്ഡോമിനല്‍ ടെസ്റ്റ്സുകള് പോലെയുള്ള എല്ലാ അസാധാരണ ഘടനകളും യുവാവില്‍ നിന്ന് വിജയകരമായി നീക്കം ചെയ്തു. റോബോട്ടിക് കീ-ഹോള്‍ സര്‍ജറി ആയതിനാൽ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യും. അതേസമയം ഹോര്‍മോണല്‍ റിപ്ലേസ്മെന്റിനെ പറ്റി യുവാവിനോട് ഡോക്ടര്‍മാര്‍ സംസാരിച്ചിരുന്നു. ഒരു സാധാരണ ജീവിതശൈലി നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു.
ഡോക്ടര്‍ മാനവ് സൂര്യവംശിയെ കൂടാതെ അമൃത ഹോസ്പിറ്റലിലെ തന്നെ ഡോക്ടര്‍മാരായ ഡോക്ടര്‍ റിതേഷ് ഗോയലും ഡോ. ഗൗതം ഖന്നയും ഉള്‍പ്പെടെയുള്ള സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വളരെയധികം സന്തോഷവാനാണ് എന്ന് യുവാവ് പറഞ്ഞു. ഇനി ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും തന്റെ നെഞ്ചിലെ ഒരു ഭാരം ഇറക്കി വയ്ക്കാനായെന്നും യുവാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.