ലിറ്റൺ പോഡാര്‍ എന്ന അച്ഛൻ അടുത്തയിടെ ധാക്കയില്‍ അവാമി ലീഗ് നടത്തിയ പ്രതിഷേധങ്ങളുടെ പോസ്റ്ററുകളിലും പ്ലക്കാര്‍ഡുകളിലും തന്റെ മകന്റെ ചിത്രങ്ങളുണ്ടെന്ന് ഉറപ്പാക്കാനായി ബംഗ്ലാദേശില്‍ നിന്നുള്ള സ്വകാര്യ വാര്‍ത്താ ചാനലിന്റെ ദൃശ്യങ്ങൾ പലതവണ പരിശോധിച്ചു. ലോവര്‍ ആസ്സാമിലെ ബിജ്‌നി സ്വദേശികളും സുഹൃത്തുക്കളുമായ ലിജേഷ് പോഡാറിന്റെയും എഡ്വിന്‍ സൂത്രധാറിന്റെയും ചിത്രങ്ങളാണ് ആ പോസ്റ്ററുകളില്‍ അദ്ദേഹം കണ്ടെത്തിയത്. ഈ കുട്ടികളിൽ ഒരാൾ അദ്ദേഹത്തിന്റെ മകനും മറ്റേയാൾ അവന്റെ സുഹൃത്തുമാണ്.
“ബോംഗൈഗാവിലുള്ള തപസ് പാൽ എന്ന ഫോട്ടോഗ്രാഫറാണ് എന്റെ മകന്റെയും അവന്റെ സുഹൃത്തായ എഡ്വിന്റെയും ഈ ചിത്രങ്ങളെടുത്തത്.” വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തപസിനെ കൊണ്ട് ഈ ചിത്രങ്ങള്‍ എടുപ്പിച്ചത്. അങ്ങനെ തപസ് എന്റെ മകനെ ഒരു ഹിന്ദു ബാലനായും എഡ്വിനെ മുസ്ലീം ബാലനായും വേഷം ധരിപ്പിച്ച് ചങ്ങാതിമാരായി നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു എന്ന് ലിറ്റണ്‍ പറയുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, ധാക്കയില്‍ അവാമി ലീഗ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിലെ പോസ്റ്ററുകളില്‍ അവരുടെയീ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ലിറ്റണെ അയാളുടെ സുഹൃത്ത് അറിയിച്ചത്. "എന്റെ മകനും അവന്റെ സുഹൃത്തും ബംഗ്ലാദേശിലെ സ്വാതന്ത്ര്യത്തിനും സാമുദായിക സാഹോദര്യത്തിനുമായി നില കൊള്ളുന്ന പ്രതിഷേധങ്ങളിലെ പോസ്റ്ററുകളില്‍ ഇടം പിടിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്," എന്നാണ് ഇക്കാര്യത്തില്‍ ലിറ്റണ്‍ പ്രതികരിച്ചത്.
ഒൻപതു വയസ്സുകാരൻ ലിജേഷ് പോഡാറും അവനെക്കാൾ ഒരു വയസ്സ് മൂത്ത എഡ്വിൻ സൂത്രധാരും പ്രൈമറി സ്കൂളിൽ വെച്ചാണ് ചങ്ങാതിമാരായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ലിജേഷ് ഇപ്പോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ തങ്ങളുടെ നൃത്ത വിദ്യാലയത്തിൽ വെച്ച് നാലാം ക്ലാസുകാരനായ എഡ്വിനെ ഇപ്പോഴും ലിജേഷ് കാണാറുണ്ട്. 2020-ൽ, രാഹുൽ ഗാന്ധി, തപസ് എടുത്ത അവരുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. “കൊറോണ വൈറസ്, മതം, ജാതി, വർഗം എന്നിവയുടെ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒരൊറ്റ ജനതയായി ഇന്ത്യയ്ക്ക് ഒന്നിക്കാനുള്ള അവസരമാണ് മുന്നോട്ട് വെയ്ക്കുന്നത്; ഈ മാരക വൈറസിന്റെ പരാജയം എന്ന ഒരു പൊതു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക: അനുകമ്പയും സഹാനുഭൂതിയും ആത്മത്യാഗവുമായിരിക്കണം ഈ ആശയത്തിന്റെ കേന്ദ്രബിന്ദു. ഒരുമയോടെ നാം ഈ യുദ്ധം പോരാടി ജയിക്കും." എന്നായിരുന്നു ചിത്രത്തിനൊപ്പം രാഹുൽ പങ്കു വെച്ച വാക്കുകൾ.
രാജസ്ഥാനിൽ നിന്നുള്ള ഒരു എംപിയും ആസാം ദേശീയ പാർട്ടിയുടെ അധ്യക്ഷനായ ലുറിൻ ജ്യോതി ഗൊഗോയിയും ഉൾപ്പെടെ നിരവധി പേർ പല അവസരങ്ങളിലും ഈ സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്ന് സർക്കാർ സ്‌കൂളിലെ അധ്യാപകൻ കൂടിയായ ലിറ്റൺ പറയുന്നു. എന്നിരുന്നാലും ഇത്തവണ ഒരു വലിയ ലക്ഷ്യത്തിനായി അതിരുകൾ താണ്ടിയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangladesh, Viral Photo