ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് പലഭാഗത്തും തുടരുകയാണ്. സംഘർഷത്തിന്റെ വാർത്തകളാണ് പലയിടത്തു നിന്നും എത്തുന്നതും. എന്നാൽ ചെന്നൈയിൽ പൗരത്വ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധ സംഗമം നമ്മുടെ രാജ്യത്തിന്റെ മതഐക്യം വിളിച്ചോതുന്നതായിരുന്നു.
കോയമ്പത്തൂർ ജില്ല ഫെഡേറേഷൻ ഓഫ് ആൾ ജമാഅത്ത് ഇസ്ലാമിക് ഓർഗനെസേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമമാണ് ഇന്ത്യയുടെ മതേതരത്വം വിളിച്ചോതുന്ന വേദിയായത്. ഇവിടെ പാലക്കാട്-പൊള്ളാച്ചി റോഡിലായിരുന്നു ഏകദേശം 15000 ഓളം ആളുകൾ പങ്കെടുത്ത പ്രതിഷേധസംഗമം നടന്നത്. വൈകുന്നരത്തെ നമസ്കാര സമയമായതോടെ ഇതുവഴി ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലായി. ഈ സമയത്ത് അതുവഴി വന്ന ശബരിമല തീര്‍ഥാടകർക്ക് വഴിയൊരുക്കിയാണ് പ്രതിഷേധക്കാർ മതേതരത്വത്തിന്റെ സന്ദേശം പ്രകടിപ്പിച്ചത്.
ഇരുമുടിക്കെട്ടുമേന്തി കാൽനടയായെത്തിയ നാലു അയ്യപ്പൻമാർ ആണ് പ്രതിഷേധത്തിനിടയിൽ പെട്ടു പോയത്. ഇത് കണ്ട പ്രതിഷേധക്കാരിലൊരാൾ തിരക്കിനിടയിലൂടെ ഇവർക്ക് വഴികാട്ടി മുന്നിൽ നടന്നു. ഏതാണ്ട് ഒരു കിലോമീറ്ററോളം അവർക്കൊപ്പം നടന്ന് അവരെ തിരക്കിൽ നിന്ന് കടത്തി വിട്ട ശേഷമാണ് അയാൾ മടങ്ങിയത്. ഈ സംഭവത്തിന്റെ വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകർക്കുന്ന ഭരണഘടനാ വിരുദ്ധമായ ഈ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത് പോലെ മനോഹരമായ ചില കാഴ്ചകൾക്കും പ്രതിഷേധസ്ഥലങ്ങൾ വേദിയാകുന്നതും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.