ജെറ്റ് എയര്‍വേസ് (Jet Airways) മൂന്ന് പ്രൂവിംഗ് ഫ്ലൈറ്റുകളുടെ ആദ്യ സെറ്റ് പരീക്ഷണ പറക്കല്‍ ഞായറാഴ്ച നടത്തി. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേരുമായാണ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് രണ്ട് പ്രൂവിംഗ് ഫ്ളൈറ്റുകളുടെ രണ്ടാമത്തെ സെറ്റ് പരീക്ഷണ പറക്കല്‍ (test flight) ചൊവ്വാഴ്ച നടത്തുമെന്നും അധികൃതർ പറഞ്ഞു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (AOC) ലഭിക്കുന്നതിനുള്ള നടപടികളുടെ അവസാന ഘട്ടമാണ് പ്രൂവിംഗ് ഫ്ലൈറ്റുകള്‍ (proving flights). മൂന്ന് പ്രൂവിംഗ് ഫ്ളൈറ്റുകളില്‍ ആദ്യത്തേത് ഡല്‍ഹി-മുംബൈ റൂട്ടിലാണ് നടത്തിയതെന്നും വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാമത്തെ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മുംബൈയില്‍ നിന്ന് പുറപ്പെട്ട ശേഷം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉദ്യോഗസ്ഥര്‍ പൈലറ്റുമാരോട് ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു പുതിയ എയര്‍ലൈനിന്റെ സന്നദ്ധത പരിശോധിക്കുന്നതിനായാണ് ഡിജിസിഎ പ്രൂവിംഗ് ഫ്ലൈറ്റുകള്‍ പരീക്ഷണ പറത്തൽ നടത്തുന്നതിനിടയില്‍ വഴിതിരിച്ചുവിടുന്നത്.
രണ്ടാമത്തെ വിമാനം അഹമ്മദാബാദില്‍ സുരക്ഷിതമായി ഇറക്കി. അതിനുശേഷം മൂന്നാമത്തെ വിമാനം അഹമ്മദാബാദ്-ഡല്‍ഹി റൂട്ടില്‍ പരീക്ഷണയോട്ടം നടത്തിയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ജെറ്റ് എയര്‍വേയ്സിന്റെ VT-SXE രജിസ്ട്രേഷന് നമ്പറുള്ള ബോയിംഗ് 737 വിമാനമാണ് ഈ മൂന്ന് പരീക്ഷണ പറക്കലിനും ഉപയോഗിച്ചത്.
നാല് ക്യാബിന് ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും 12 പേരടങ്ങുന്ന ഡിജിസിഎ ഉദ്യോഗസ്ഥരും ജെറ്റ് എയര്‍വേയ്സിന്റെ സീനിയര്‍ എക്സിക്യൂട്ടീവുകളും ഉള്‍പ്പെടെ 18 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രൂവിംഗ് ഫ്ളൈറ്റുകള്‍ക്ക് സര്ട്ടിഫിക്കേഷന് ലഭിക്കാന്‍ വിമാനം മൊത്തം അഞ്ച് ലാന്‍ഡിംഗുകള്‍ നടത്തേണ്ടതുണ്ട്.
എഒസി നേടുന്നതിനുള്ള ഒരു ഘട്ടമായി ജെറ്റ് എയര്‍വേസ് മെയ് 5 ന് ഹൈദരാബാദിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വേയ്സ് 2019 ഏപ്രില്‍ 17-നാണ് അവസാന സര്‍വീസ് നടത്തിയത്. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടർ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ആണ്. ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് സഞ്ജീവ് കപൂറിനെ നിയമിച്ചു. അദ്ദേഹം ഒരു ഹൈബ്രിഡ് മോഡല്‍ ജെറ്റ് എയര്വേയ്സില് കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഫ്ലൈറ്റിന്റെ ബിസിനസ്സ്, എക്കണോമി ക്ലാസുകളെ പ്രോത്സാഹിപ്പിക്കുന്നത് ഈ ഹൈബ്രിഡ് മോഡലാണ്. ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് സിഇഒ പറഞ്ഞു. എന്നാല്‍, എക്കണോമി ക്ലാസുകള്‍ ചെലവ് കുറഞ്ഞ കാരിയറുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കും. അവിടെ യാത്രക്കാര്‍ ഭക്ഷണത്തിനും വിമാനത്തിലെ മറ്റ് സേവനങ്ങള്‍ക്കും പണം നല്‍കണം.
ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് അതിന്റെ ആസ്ഥാനം മുംബൈയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസ്ഥാനം ഗുരുഗ്രാമിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നിരുന്നാലും, മുംബൈയിലും എയര്‍ലൈന്‍ ശക്തമായ സാന്നിധ്യം തുടരുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 50 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനിടെ 100 വിമാനങ്ങളും സ്വന്തമാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jet airways, Jet Airways Services