ഫാഷന്‍ ലോകത്ത് ആഢംബര ലേബലുള്ള ഡിസൈനര്‍ സബ്യസാചിയുടെ (Sabyasachi) ഏറ്റവും പുതിയ 'ഇന്റിമേറ്റ് ഫൈന്‍ ജ്വല്ലറി' ശേഖരത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വലിയ ചർച്ചകൾ ഉടലെടുത്തിരിക്കുകയാണ്. റോയല്‍ ബംഗാള്‍ മംഗല്യസൂത്രത്തിന്റെ (Royal Bengal Mangalsutra) പരസ്യങ്ങളുടെ ഒരു പരമ്പരയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. സബ്യസാചിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം (Instagram) പേജിലൂടെയാണ് പരസ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മംഗല്യസൂത്രത്തെ ഇങ്ങനെ ദുരുപയോഗം ചെയ്യേണ്ടതില്ലായിരുന്നു എന്നായിരുന്നു ഒരു വിഭാഗം ജനങ്ങളുടെ പ്രതികരണം.
''റോയല്‍ ബംഗാള്‍ മംഗള്‍സൂത്ര 1.2, ബംഗാള്‍ ടൈഗര്‍ ഐക്കണ്‍ ശേഖരങ്ങൾ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. വിവിഎസ് വജ്രങ്ങള്‍, കറുത്ത ഗോമേദകം, ഓപ്പലുകള്‍, കറുത്ത ഇനാമല്‍ എന്നിവയ്ക്കൊപ്പം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ നെക്ലേസുകള്‍, കമ്മലുകള്‍, വളകള്‍, സിഗ്‌നറ്റ് മോതിരങ്ങള്‍ എന്നിവയുടെ ശേഖരവും അവതരിപ്പിക്കുന്നു'', എന്നായിരുന്നു ഒഫീഷ്യല്‍ പേജിലൂടെ സബ്യസാചി പങ്കുവെച്ചത്. 1,65,000 രൂപ മുതലാണ് ഇതിന്റെ വില.
പ്രമോഷണല്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായിമോഡല്‍ മംഗല്യസൂത്രം ധരിച്ച് ഒറ്റയ്ക്ക് പോസ് ചെയ്യുന്നതും മറ്റുള്ളവരുമായി അടുത്തിടപഴകുന്നതുമായ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഈ പരസ്യ ചിത്രത്തിലെ മോഡല്‍ മംഗല്യസൂത്രത്തിനൊപ്പം ധരിച്ചിരിക്കുന്നത് ബ്രായും ഡെനിം വസ്ത്രവുമാണ്. ഷര്‍ട്ടിടാത്ത പുരുഷ മോഡലിന്റെ നെഞ്ചില്‍ തല ചായ്ച്ചാണ് മോഡല്‍ നില്‍ക്കുന്നത്.
ഹിന്ദു വിവാഹങ്ങളില്‍ വധു ധരിക്കുന്ന പവിത്രമായ ചരടാണ് മംഗല്യസൂത്രം. വിശുദ്ധമായ വിവാഹബന്ധത്തിന്റെ സൂചകമായി വരന്‍ വധുവിന്റെ കഴുത്തില്‍ ചാര്‍ത്തിക്കൊടുന്നതാണ് മംഗല്യസൂത്രം. സാധാരണ മംഗല്യസൂത്രത്തിൽ കറുത്ത മുത്തുകളുള്ള രണ്ട് ചരടുകളും ഒരു പെന്‍ഡന്റുമാണ് ഉണ്ടാകുന്നത്.
എന്നാല്‍ പരസ്യ ചിത്രം ഉപയോക്താക്കളില്‍ പ്രതികൂല വികാരമാണ് സൃഷ്ടിച്ചത്. മംഗല്യസൂത്രത്തെ ഉചിതമായ രീതിയിലല്ല ചിത്രീകരിച്ചത് എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. പവിത്രമായ മംഗല്യസൂത്രത്തെ ആഡംബര മൂല്യത്തോടെ വിൽക്കുന്നതിനെയും ഫാഷന്‍ ആഭരണങ്ങളോട് തുലനപ്പെടുത്തുന്നതിനെയും പലരും വിമര്‍ശിച്ചു. അല്‍പ്പ വസ്ത്രം ധരിച്ച സ്ത്രീയിലൂടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പരസ്യമെന്നും മറ്റൊരു കൂട്ടർ പറയുന്നു. ശരിയായ മംഗല്യസൂത്രം ഇതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും മംഗല്യസൂത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങളും റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായല്ല സബ്യസാചി വിവാദങ്ങളില്‍ പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫാഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീഡിഷ് ബ്രാന്‍ഡായ എച്ച് ആന്റ് എമ്മുമായുള്ള സബ്യസാചിയുടെ സഹകരണവും വിവാദത്തിനിടയാക്കിയിരുന്നു.
സഹകരണത്തിന്റെ ഭാഗമായി 9,999 രൂപ വിലമതിക്കുന്ന കോട്ടണ്‍ സാരികള്‍ വിറ്റതിനാണ് സബ്യസാചിക്ക് വിവാദങ്ങൾ നേരിടേണ്ടി വന്നത്.
എന്ത് തന്നെയായാലും സബ്യസാചിയുടെ മംഗല്യസൂത്രത്തിന്റെ പരസ്യം നല്ല രീതിയിലല്ല ഉപയോക്താക്കളിലേക്ക് എത്തിയതെന്ന് സാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.