പലതും കളഞ്ഞു പോകുന്നതും തിരികെ കിട്ടുന്നതും കളഞ്ഞു കിട്ടുന്നത് തിരിച്ചേൽപ്പിച്ച് മാതൃകയാകുന്നതുമൊക്കെ പലപ്പോഴും വാർത്തയാകാറുണ്ട്. ഇങ്ങനെയുള്ള ഒരു വാർത്തയിൽ താരമാകുകയാണ് ചെന്നൈ കോർപ്പറേഷനിലെ ഒരു ശുചീകരണത്തൊഴിലാളി. താൻ ശേഖരിച്ച മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണനാണയമാണ് ചെന്നൈ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളിയായ മേരി പോലീസിനെ ഏല്പിച്ച് മാതൃകയായത്.
ചെന്നൈയിലെ തിരുവട്ടിയൂർ തെരുവിലെ വിവിധ വീടുകളിൽ നിന്നുമുള്ള മാലിന്യം ശേഖരിക്കുന്ന ജോലിയാണ് മേരി എന്ന ശുചീകരണത്തൊഴിലാളിയുടേത്. ദിവസേന മാലിന്യം ശേഖരിക്കുന്നത് പോലെ മേരി അന്നും തന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മാലിന്യം ശേഖരിച്ച ശേഷം അവ തരംതിരിക്കുന്നതിനിടയിലാണ് ലോഹ വസ്തുക്കൾ കിലുങ്ങുന്നതു പോലെയുള്ള ശബ്ദം മേരി ശ്രദ്ധിക്കുന്നത്. എന്താണെന്നറിയാൻ തിരഞ്ഞപ്പോഴാണ് സ്വർണ നാണയം ശ്രദ്ധയിൽ പെട്ടത്. ഉടനെ അവർ അത് സ്വന്തമാക്കാതെ പോലീസ് സ്റ്റേഷനലിൽ ഏൽപ്പിച്ച് മാതൃകയായി.
4,90,000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം ആയിരുന്നു അത്. ചപ്പ് ചവറുകൾക്കിടയിൽ നിന്നും കണ്ടെടുത്ത വിലപ്പെട്ട വസ്തു പോലീസിനെ ഏൽപ്പിക്കാൻ മേരി എന്ന ശുചീകരണ തൊഴിലാളി കാണിച്ച സത്യസന്ധത ലോകം മുഴുവൻ അഭിനന്ദിക്കുകയാണ്. മാലിന്യം വേർതിരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കിലുക്കം കേട്ടെന്നും അത് വല്ല ലോഹ വസ്തുക്കളോ അല്ലെങ്കിൽ ഒരു രൂപ പോലെയുള്ള നാണയങ്ങളോ ആയിരിക്കുമെന്നാണ് മേരി ആദ്യം കരുതിയത്. എന്നാൽ മാലിന്യം തിരഞ്ഞപ്പോൾ ലഭിച്ചത് തിളങ്ങുന്ന സ്വർണനാണയമാണെന്ന് അവർ പോലീസിനോട് പറഞ്ഞു. സ്വർണ്ണ നാണയം കണ്ട് മേരി അത്ഭുതപ്പെട്ടു. നാണയം കണ്ടയുടൻ അവർ അത് ലോക്കൽ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും നാണയം അവർക്ക് കൈമാറുകയും ചെയ്തു.
തമിഴ്നാട് അണ്ണാമലൈ നഗറിൽ താമസിക്കുന്ന രാമൻ ദിവസങ്ങൾക്കു മുൻപ് സ്വർണ്ണനാണയം നഷ്ടപ്പെട്ടു എന്ന പരാതി പോലീസിന് നൽകിയിരുന്നു. അതിനാൽ സ്വർണ നാണയം രാമന്റേതു തന്നെയാണോ എന്നറിയാൻ പോലീസ് രാമനെ വിളിപ്പിച്ചു. സ്വർണ്ണനാണയം സംബന്ധിച്ച പരാതി നൽകിയതിനാൽ നാണയത്തിന്റെ ഉടമയെ തിരിച്ചറിയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് വളരെ വേഗം സാധിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രാമൻ മാർച്ചിൽ സ്വർണ നാണയം വാങ്ങുകയും മോഷ്ടാക്കളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പോളിത്തീനിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ, ആയുധ പൂജയ്ക്കായി വീട് വൃത്തിയാക്കുന്നതിനിടയിൽ, നാണയം ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. "ഞങ്ങൾ ഒരു വർഷത്തിലേറെയായി കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ചാണ് 100 ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയം വാങ്ങിയതെന്ന് ," രാമൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പോലീസിൽ പരാതി നൽകിയെങ്കിലും രാമനും കുടുംബത്തിനും അവരുടെ സ്വർണ്ണ നാണയം തിരികെ ലഭിച്ചിരുന്നില്ല. മേരി ഇല്ലായിരുന്നെങ്കിൽ, രാമനും കുടുംബവും കഠിനാധ്വാനം ചെയ്ത് വാങ്ങിയ സ്വർണനാണയം എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഇതോടെ സത്യസന്ധയുടെ പൂർണ മാതൃകയായി മാറി മേരി എന്ന ഈ ശുചീകരണ തൊഴിലാളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai, Gold Coins, Sanitation workers