ജപ്പാനിൽ ജോലിക്കിടയിൽ പുകവലിച്ച ജീവനക്കാരന് നൽകേണ്ടി വന്നത് 9 ലക്ഷം രൂപ പിഴ. ജപ്പാനിലെ ഒസാക്കയിലാണ് ജോലിസമയത്ത് പുകവലിച്ചതിന് സർക്കാർ ജീവനക്കാരന് 1.44 ദശലക്ഷം യെൻ (ഏകദേശം 9 ലക്ഷം രൂപ) പിഴ ചുമത്തിയത്. 14 വർഷത്തെ സേവനകാലയളവിൽ ഇദ്ദേഹം 4,500-ലധികം തവണ ജോലിസമയത്ത് പുകവലിക്കാൻ പോയതായി കണ്ടെത്തിയിരുന്നു. 61 കാരനായ ജീവനക്കാരനും മറ്റ് രണ്ട് സഹപ്രവർത്തകർക്കുമെതിരെയാണ് പിഴ വിധിച്ചത്. ഇവരെല്ലാം ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്നവരാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
നിയമലംഘനത്തിനുള്ള ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് മാസത്തേക്ക് 10 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും. നേരത്തെ തന്നെ പെരുമാറ്റ ലംഘനം ആരോപിച്ച് ജീവനക്കാരന് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓഫീസിലെ ഹ്യൂമൻ റിസോഴ്‌സ് (HR) ടീമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം നടക്കുന്നതായി അറിഞ്ഞിട്ടും അവരിൽ ആരും കുലുങ്ങിയില്ല. പിന്നീട് നടന്ന തെളിവെടുപ്പിൽ ജോലി സമയങ്ങളിൽ തങ്ങൾ പുകവലിക്കാറുണ്ടെന്ന് മൂവരും സമ്മതിച്ചതുമില്ല.
Also read-ത്രിപുര നിയമസഭയിലിരുന്ന് ബിജെപി എം.എൽ.എ. അശ്ളീല വീഡിയോ കണ്ടെന്ന് ആരോപണം
ലോക്കൽ പബ്ലിക് സർവീസ് ആക്‌ട് പ്രകാരം പ്രായമായവർ ചെയ്യുന്ന കുറ്റങ്ങൾ ‘വിശ്വാസ ലംഘനമായാണ് കണക്കാക്കുന്നത്. ഡ്യൂട്ടി സമയത്ത് അദ്ദേഹം ഏകദേശം 355 മണിക്കൂറും 19 മിനിറ്റും പുകവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. ജപ്പാൻ തൊഴിൽ സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ്. മുമ്പ് രാജ്യത്തെ ചില സർക്കാർ ജീവനക്കാർക്ക് ഷിഫ്റ്റ് അവസാനിക്കുന്ന സമയത്തേക്കാൾ 3 മിനിറ്റ് നേരത്തെ ലോഗ് ഔട്ട് ചെയ്തതിന് കനത്ത പിഴ നൽകേണ്ടി വന്നിരുന്നു.
2019 മെയ് മുതൽ 2021 ജനുവരി വരെ ജീവനക്കാർ 300 തവണ നേരത്തെ പോയതായി ചിബ പ്രിഫെക്ചറിലെ ഫുനബാഷി സിറ്റി ബോർഡ് ഓഫ് എജ്യുക്കേഷൻ കണ്ടെത്തിയിരുന്നു. കൂടാതെ, ഈ ജീവനക്കാരിൽ പലരും നേരത്തെ ലോഗ് ഔട്ട് ചെയ്യാൻ തങ്ങളുടെ കാർഡുകളിൽ തെറ്റായ സമയം എഴുതിയിരുന്നതായും കണ്ടെത്തി. സംഭവം പുറത്തായതോടെ ഈ സ്ഥലത്തെ ഏറ്റവും മുതിർന്ന ജീവനക്കാരിക്ക് മൂന്ന് മാസത്തേക്ക് ശമ്പളത്തിന്റെ പത്തിലൊന്ന് പിഴ ചുമത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.