പുരാവസ്തുവിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കലിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ച. ടിപ്പു സുൽത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം പുരാവസ്തുക്കളായി തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൺ വൻ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വാര്‍ത്ത പുറത്തായതിന് പിന്നാലെ മോൻസണിന്റെ ശേഖരത്തിലെ പുരാവസ്തുക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.
ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തൻറെ പക്കലുണ്ടെന്ന് മോൻസൻ അവകാശപ്പെട്ടിരുന്നു. യേശുവിനെ സൃഷ്ടിച്ച വെള്ളിക്കാശ് മാത്രമല്ല, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴുവും മോൻസണിന്റെ പക്കലുണ്ടെന്നാണ് ട്രോളുകൾ. ബിജെപി നേതാവ് സന്ദീപ് നായർ ഫേസ്ബുക്കിൽ ട്രോളിയത് 'ബ്രണ്ണൻ യുഗത്തിൽ ഊരിപ്പിടിച്ച വാളും ഉയർത്തിപ്പിടിച്ച കത്തിയും മിതമായ നിരക്കിൽ ലഭ്യമാണ്' എന്നാണ്. മായാവിയുടെ വടിയും ലുട്ടാപ്പിയുടെ കുന്തവും അലാവുദ്ദീന്റെ അത്ഭുത വിളക്കും മോൺസണിന്റെ ശേഖരത്തിലുണ്ടെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- 'വാസ്ഗോ ഡ ഗാമ കേരളത്തിൽ എത്തിയപ്പോൾ മോളി ചേച്ചി തയാറാക്കിക്കൊടുത്ത ഫിഷ് മോളിയിലെ കരിമീന്റെ മുള്ള് ഫോസിലാക്കി വച്ചതുണ്ട്'.
കൊച്ചി കലൂരിലുള്ള വീടുതന്നെ മ്യൂസിയമാക്കി മാറ്റി അവിടെയായിരുന്നു മോൻസൺ വ്യാജ പുരാവസ്തുക്കൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നത്. വളരെ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഇയാൾ സന്ദർശകർക്കുവേണ്ടി ഇവിടെ ഒരുക്കിയിരുന്നത്. ലോകത്തിലെ അത്യപൂർവ്വങ്ങളായ പുരാവസ്തുക്കൾ തന്റെ പക്കൽ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ അത് കാണാൻ വരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറിൽ വെച്ച് പൂട്ടും. അകത്തു ചെന്നാൽ ഈ വസ്തുക്കൾക്കൊക്കെ കാവലായി തലങ്ങും വിലങ്ങും സുരക്ഷാ കാമറകൾ ഉണ്ട്. നിരവധി സെക്യൂരിറ്റി സ്റ്റാഫും മോൻസനുണ്ടായിരുന്നു. യേശു ക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ വീട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു മോൻസൺ.
ടിപ്പു സുൽത്താൻറെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൻ മാവുങ്കലിൻറെ പുരാവസ്തു വിൽപ്പന. എന്നാൽ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്നു. എന്നാൽ താൻ ഒറിജിനലല്ല, അതിൻറെ പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്നാണ് മോൻസൺ പൊലീസിനോട് അവകാശപ്പെടുന്നത്. പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബൈയിലെയും രാജ കുടുംബാംഗങ്ങൾ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരിൽ നിന്നായി കോടികൾ തട്ടിയത്.
Also Read- മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്സ് എടുത്തുമാറ്റി
"യേശുവിനെ ഒറ്റുകൊടുക്കാൻ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട്" എന്നതായിരുന്നു മോൻസൺ മാവുങ്കലിന്റെ പ്രധാന അവകാശവാദം. ഒരു പെട്ടിക്കുള്ളിൽ ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങൾ ഭക്ത്യാദര പൂർവം മോൻസണിന്റെ അനുയായികളിൽ ഒരാൾ പുറത്തെടുത്ത് കാണിക്കുമ്പോൾ പലരും അത് വിശ്വസിച്ചു പോകും. മോൻസണിന്റെ വീട്ടിൽ കാമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരിൽ പ്രസിദ്ധ യൂട്യൂബർമാരായ ഒരു അമ്മയും മകനും വരെയുണ്ട്. "കയ്യിൽ ഈ നാണയങ്ങൾ തൊടാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം" എന്നാണ് അന്ന് അവർ വിഡിയോയിൽ പറഞ്ഞത്.
Also Read- മോൺസന്റെ കാർ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും ഘടിപ്പിച്ചത്; വീട്ടിൽ പൊലീസ് ബീറ്റ്ബോക്സും
ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയായിരുന്നു കൈമുതൽ. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.
പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ട് സന്ദർശകരെ കബളിപ്പിക്കുകയായിരുന്നു ലക്ഷ്യം.
പുറത്തേക്ക് പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും. അടുത്ത ഇരയെ ചൂണ്ടയിടുന്നതിന്റെ ഭാഗമായിരിക്കും ഇത്തരം സംഭാവനകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fraud case, Monson Mavunkal, Trolls