ലോകത്ത് കേക്ക് മുറിക്കാന്‍ പറ്റിയ എന്തൊക്കെ വസ്തുക്കളുണ്ട്? എന്നിട്ടും കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ മകന് ബര്‍ത്ത്ഡേ കേക്ക് മുറിക്കാന്‍ കിട്ടിയത് തന്റെ ഐഫോണ്‍ മാത്രമാണ്. കനകഗിരി (കൊപ്പല്‍) എംഎല്‍എ ബസവരാജ് ദാദേസുഗറിന്റെ മകന് സുരേഷിന്റെ ജന്മദിനത്തില് കേക്ക് മുറിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
രണ്ട് നിരകളില്‍ വെച്ച കേക്കുകളാണ് സുരേഷ് തന്റെ ഐഫോണ്‍ കൊണ്ട് മുറിച്ചത്. രണ്ടാം നിരയിലെ കേക്കില്‍ ഓരോന്നിലും സുരേഷിന്റെ പേരിന്റെ ഓരോ അക്ഷരങ്ങളാണ് എഴുതിയിരുന്നത്. കേക്ക് മുറിക്കുന്പോള്‍ ചുറ്റും കൂടിയ സുഹൃത്തുകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ദി ന്യൂസ്മിനുറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ബെല്ലാരി ജില്ലയിലെ ഹോസപേട്ടില് വച്ചാണ് എംഎല്‍എയുടെ മകന് തന്റെ ജന്മദിനം ആഘോഷിച്ചത്. സുരേഷ് തന്റെ സുഹൃത്തുക്കളെ ഒരു BMW കാറിലാണ് ഹോസപേട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഒരു Audi കാറോടിച്ച് വന്ന് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോ വൈറലായി മാറിയതോടെ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ''ഇത് മ്ലേച്ചമായ രീതിയിലുള്ള പ്രദര്‍ശനമാണ്. ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുകയും ഒരു നേരത്തെ ഭക്ഷണം കിട്ടാന്‍ പാടുപെടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എയുടെ കുടുംബം ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്തുന്നത് മണ്ഡലത്തിലെ പാവങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്,' കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മകന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തിയെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേഷ് അധ്വാനിച്ചുണ്ടാക്കിയ പണമാണ് അവന് ചെലവഴിച്ചതെന്നും കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കൈ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയായിരിക്കും ഫോണ്‍ ഉപയോഗിച്ചതെന്നുമാണ് ബസവരാജ് നല്കിയ വിശദീകരണം. അദ്ദേഹം തെരെഞ്ഞെടുപ്പിന് മുന്‍പ് നല്കിയ വാഗ്ദാനങ്ങളുടെ നേര്‍വിപരീതമാണ് അദ്ദേഹത്തിയതെന്ന് പ്രവര്‍ത്തികളെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 ല്‍ എംഎല്‍എ ആയ ശേഷം അദ്ദേഹം നിരവധി ആഢംബര കാറുകള്‍ വാങ്ങിയെന്നും ആളുകള്‍ക്ക് അവരെ അദ്ദേഹം പരിഗണിക്കുന്നില്ല എന്ന പരാതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നിന്നുള്ള മറ്റൊരു ബിജെപി എംഎല്‍എയെ കുറിച്ചും സമാനമായ ആക്ഷേപം വന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തുരുവേകരെ എംഎല്‍എയായ മസാലെ ജയറാം കുട്ടികളുള്‍പ്പെടുന്ന നൂറുകണക്കിന് ഗ്രാമവാസികളെ വിളിച്ചുവരുത്തി വലിയ രീതിയില്‍ ജന്മദിനം ആഘോഷിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 21 ദിവസം നീണ്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു ഗുബ്ബി താലൂക്കിലെ ജനങ്ങള്‍ തങ്ങളുടെ നേതാവിന്റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ വേണ്ടി ഇടഗരു സര്‍ക്കാര്‍ സ്കൂളിലെത്തിച്ചേര്‍ന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Birthday cake, Karnataka MLAs