കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ കോഴിക്കോട്ടെ വീട്ടിലെത്തി നടൻ സുരേഷ് ഗോപി. നടൻ ജോയ് മാത്യുവിന്റെ കൂടെ എത്തിയ സുരേഷ് ഗോപി മാമുക്കോയയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. ഇതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മടങ്ങിയിരുന്നു. മാമുക്കോയയുടെ കുടുംബത്തിനൊപ്പം ഏറെ നേരം ചിലവിട്ട ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
‘സഹപ്രവർത്തകൻ എന്നതിലുപരി പ്രായ വ്യത്യാസം ഒന്നും നോക്കാതെ വളരെ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നാണ് അവസാനമായിട്ട് സംസാരിച്ചത്. കലാകാരൻ എന്ന നിലയ്ക്ക് എല്ലാവർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. മാമുക്ക ഒരു കാലഘട്ടത്തിൽ സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേയ്ക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവവും ഭാവചലനങ്ങളും വർത്താനവും ഒക്കെയായി നിന്നു. അതിന് മുൻപ് അത്തരത്തിലൊരാൾ ഉണ്ടായിരുന്നില്ല, ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് അറിയണം. മാമുക്കോയയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു’, സുരേഷ് ഗോപി പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഏപ്രിൽ 26 ബുധനാഴ്ച ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mamukkoya, Suresh Gopi