നിരവധി പേർക്കിടയിൽ ചർച്ചയാകുന്ന വിഷയമാണ് ചാറ്റ് ജിപിടി എന്ന എഐ ചാറ്റ് ബോട്ട്. പലരും തങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് വൈറലാകുന്നത്.
ചാറ്റ് ജിപിടിയുടെ സഹായത്തോടെ അസൈൻമെന്റ് പൂർത്തിയാക്കി അധ്യാപികയ്ക്ക് സമർപ്പിച്ച ഒരു വിദ്യാർത്ഥിയുടെ കഥയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. വിദ്യാർത്ഥി സമർപ്പിച്ച ഉപന്യാസം ചാറ്റ് ജിപിടിയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് അധ്യാപികയ്ക്ക് മനസ്സിലാകുകയും ചെയ്തിട്ടുണ്ട്.
ജസ്റ്റിൻ മൂർ എന്ന ട്വിറ്റർ യൂസറാണ് അസൈൻമെന്റിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഷേക്‌സ്പിയറിന്റെ Twelfth Night എന്ന നാടകത്തെപ്പറ്റി ഉപന്യാസം എഴുതാൻ വിദ്യാർത്ഥി ചാറ്റ് ജിപിടി ഉപയോഗിച്ചിരിക്കാം എന്നാണ് കരുതുന്നത്. അതേസമയം ഉപന്യാസത്തിന്റെ ആദ്യത്തെ പാരഗ്രാഫിൽ തന്നെ ഇതൊരു എഐ മോഡൽ ആണെന്നും അസൈൻമെന്റ് പൂർണമായും പൂർത്തിയാക്കാൻ കഴിയുമോ എന്നറിയില്ലെന്നും ചാറ്റ് ജിപിടി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും വിദ്യാർത്ഥി ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. കാരണം അസൈൻമെന്റിൽ ഈ നിർദേശവും ഉൾപ്പെട്ടിരുന്നു. അസൈൻമെന്റ് പരിശോധിക്കുന്ന സമയത്ത് ഇത് അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഉടൻ തന്നെ അസൈൻമെന്റ് രണ്ടാമത് എഴുതണമെന്നും തന്റേതായ രീതിയിൽ എഴുതണമെന്നും എഴുതി വിദ്യാർത്ഥിയ്ക്ക് അസൈൻമെന്റ് തിരിച്ച് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഏകദേശം 8 ദശലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് ചുരുങ്ങിയ സമയത്തിനിടെ കണ്ടത്. നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
”കോപ്പി അടിച്ച് കള്ളത്തരം ചെയ്തത് പോട്ടെ. ഈ വിദ്യാർത്ഥി ഒരു വിഡ്ഢിയാണെന്നാണ് തോന്നുന്നത്,’ എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തു.
‘സ്വന്തം കൈയക്ഷരത്തിൽ എഴുതിയ ഉപന്യാസങ്ങൾ മാത്രം സ്വീകരിക്കേണ്ട സമയമായി. കോപ്പി ചെയ്യുന്ന സമയത്ത് ഉപന്യാസം വായിച്ച് നോക്കുകയെങ്കിലും ചെയ്യുമല്ലോ,’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
ചാറ്റ് ജിപിറ്റി ചാറ്റ്‌ബോട്ട് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ന്യൂയോർക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധനമേർപ്പെടുത്തിയ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്തിയത്. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി.
ന്യൂയോർക്ക് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്റർനെറ്റ് സംവിധാനത്തിൽ നിന്നും ചാറ്റ്ജിപിറ്റി സംവിധാനത്തെ ഒഴിവാക്കാനാണ് തീരുമാനമായത്.
കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ചാറ്റ്ജിപിറ്റി ചാറ്റ് ബോട്ടിന് നിരോധനം ഏർപ്പെടുത്തിയത്. ന്യൂയോർക്കിലെ എല്ലാ പബ്ലിക് സ്‌കൂളിലും ഈ സംവിധാനത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങൾക്കുള്ള ഉത്തരം എത്രയും വേഗത്തിൽ നൽകാൻ കഴിയുന്ന സംവിധാനം ചാറ്റ് ജിപിടിയ്ക്കുണ്ട്. എന്നാൽ ഇത് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കാൻ കാരണമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.