"ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീ" എന്ന വിശേഷണം ലഭിക്കുന്നത് ഏതെങ്കിലും സ്ത്രീകൾ ഇഷ്ടപ്പെടുമോ? എന്നാൽ ഇത്തരത്തിലൊരു വിശേഷണം ലഭിച്ച വ്യക്തിയാണ് മേരി ആന്‍ ബെവന്‍. ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന പേരിൽ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിങ്ങൾ ചിലപ്പോൾ ഇവരുടെ മുഖം കണ്ടേക്കാം. എന്നാൽ ഈ വിശേഷണം ബെവന് എങ്ങനെ ലഭിച്ചു എന്ന് നോക്കാം. ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത ഈ വിശേഷണം ഏറ്റെടുക്കാൻ ആൻ എന്ന അമ്മയെ പ്രേരിപ്പിച്ച ത്യാഗത്തിന്റെ കഥയാണിത്.
ലണ്ടനിലെ ന്യൂഹാം സ്വദേശിനിയായ മേരി ആൻ ബെവൻ ഒരു നഴ്സ് ആയിരുന്നു. അവരുടെ ജീവിതം സാധാരണഗതിയിൽ മുന്നോട്ടു പോകുന്ന ഒരു സമയത്താണ് തന്റെ ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റം ബെവൻ ശ്രദ്ധിച്ചത്. അക്രോമെഗാലി എന്ന ഹോർമോണൽ ഡിസോർഡർ ആയിരുന്നു ഇതിന് കാരണം. ഈ രോഗാവസ്ഥ ചിലപ്പോൾ ഒരാളുടെ ശരീരത്തെ വിചിത്ര രൂപമാക്കി മാറ്റിയേക്കാം. അക്കാലത്ത് ഈ രോഗാവസ്ഥ തികച്ചും അജ്ഞാതമായിരുന്നു. അങ്ങനെ ഒരു രോഗവും പേറി ജീവിതം മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ബെവന്റെ ഭർത്താവിന്റെ പെട്ടെന്നുള്ള മരണം. തുടർന്ന് കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട അവർ തന്റെ കുടുംബത്തിന് വേണ്ടി വേള്‍ഡ് അഗ്ലീയസ്റ്റ് വുമണിനെ (ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീ) തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഈ മത്സരത്തിൽ വിജയിച്ചതിനെ തുടർന്ന് ഒരു ജോലിയും അവരെ തേടിയെത്തി. ഒരു സർക്കസ് കമ്പനിയിലേക്ക് ആയിരുന്നു അവർക്ക് ക്ഷണം ലഭിച്ചത്. അവിടെ പതിവായി ഷോകളിൽ പങ്കെടുക്കുകയായിരുന്നു അവരുടെ ജോലി. തന്റെ വിചിത്രമായ രൂപം കൊണ്ട് മറ്റുള്ളവരിൽ നിന്ന് അപമാനവും പരിഹാസവും ഏറ്റുവാങ്ങി ബെവൻ അവിടെ നിന്നു. അങ്ങനെ തന്റെ നാല് മക്കളെ വളർത്താൻ ആവശ്യമായ പണം സമ്പാദിക്കാൻ ബെവന് കഴിഞ്ഞു.
View this post on Instagram
ഇപ്പോൾ ഗ്രീഫ് ഹിസ്റ്ററി എന്ന ഇൻസ്റ്റാഗ്രാമ് പേജിൽ ആണ് ബെവന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന കഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെയല്ല ഇവര്‍ അറിയപ്പെടേണ്ടത്. മറിച്ച് അതിജീവനത്തിനായി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്ത ഒരു മികച്ച അമ്മയായി വേണം ബെവനെ ഓര്‍ക്കാന്‍ എന്നായിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ അവരുടെ ത്യാഗത്തെ വിമർശിച്ചും ചില കമന്റുകൾ ഉയർന്നു. "അവർ അവരുടെ മോശം സാഹചര്യം പൂർണ്ണമായും സ്വന്തം നേട്ടത്തിനായി ചൂഷണം ചെയ്തു. അക്കാര്യത്തിലായിരിക്കണം ഇവരെ ഓർക്കേണ്ടത്" എന്നായിരുന്നു ഒരാളുടെ കമന്റ്. ഇങ്ങനെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
Also read : തലച്ചോറിൽ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സാക്സോഫോണ്‍ വായിച്ച് രോഗി
എന്നാൽ യാഥാർത്ഥ്യത്തിൽ ബെവൻ അവരുടെ മോശം അവസ്ഥയെ ജീവിതത്തിലെ ഒരു പുതിയ ലക്ഷ്യമായി വീണ്ടെടുക്കുകയായിരുന്നു. തന്റെ രോഗത്തോട് പൊരുതി വ്യത്യസ്തമായ ഒരു പദവി നേടിയ ഒരാൾ. ഇത് വിചിത്രമായി തോന്നാമെങ്കിലും പലരും അവരെ അതിനു പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല. അവരുടെ ത്യാഗം മനസ്സിലാക്കിയവർക്ക് അവരെ പരിഹസിക്കാനോ വിമർശിക്കാനോ സാധിക്കുകയുമില്ല. അതിലുപരി അക്രോമെഗാലി എന്ന രോഗത്തോട് ഇന്നും പൊരുതുന്ന നിരവധി രോഗികൾക്ക് ഒരു വലിയ പ്രചോദനമാണ് മേരി ആന്‍ ബെവന്‍ എന്ന പേര്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: London, Nurse, Social media