ലോകത്ത് കോവിഡ് മഹാമാരിയുടെ (Covid Pandemic) വരവോടു കൂടി വിവിധ ഭരണകൂടങ്ങള്‍ നിരവധി നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏർപ്പെടുത്തിയിരുന്നു. പകര്‍ച്ചവ്യാധിയെ തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലായിരുന്നു മാസ്‌ക് (Mask) ധരിക്കുക എന്നത്. മാസ്‌ക് ധരിക്കാത്ത ആളുകളിൽ നിന്ന് സർക്കാർ പിഴയും (Fine) ഈടാക്കുന്നുണ്ട്. പൊതുവിൽ ജനങ്ങൾ ഈ നിയമങ്ങളും പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെങ്കിലും ചിലർ അവ ലംഘിക്കാറുമുണ്ട്. വളരെ കുറച്ച് നിമിഷത്തേക്ക് മാസ്‌ക് ഉപയോഗിക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടുന്നത് അന്യായമാണെന്ന് കരുതുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാൽ, അത്തരത്തിലുള്ള അനുഭവം ഒരു യുകെ സ്വദേശിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.
യുകെയില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഒ ടൂള്‍ എന്ന വ്യക്തി ഒരു കടയ്ക്കുള്ളില്‍ വെച്ച് 16 സെക്കന്‍ഡ് നേരത്തേക്ക് മാസ്‌ക് അഴിച്ചു മാറ്റി. ലിവര്‍പൂള്‍ എക്കോയുടെ റിപ്പോര്‍ട്ടനുസരിച്ച്, ക്രിസ്റ്റഫര്‍ മാസ്‌ക് ധരിച്ച് പ്രെസ്‌കോട്ടിലെ ബി ആന്‍ഡ് എം സ്റ്റോറിൽ ഷോപ്പിങ് നടത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അസ്വസ്ഥത തോന്നിയപ്പോള്‍ മാസ്‌ക് ഏതാനും നിമിഷത്തേക്ക് അഴിച്ചുമാറ്റി. അപ്പോള്‍ തന്നെ ഒരു പൊലീസുകാരന്‍ സ്റ്റോറിനുള്ളില്‍ കയറുകയും മാസ്‌ക് ധരിക്കാത്തതിന് അയാളുടെ പേര് എഴുതി കൊണ്ടുപോവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുകെയുടെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കിയ സമയത്താണ് ഈ സംഭവം നടന്നത്. മാസ്‌ക് ധരിക്കുന്നതില്‍ തനിക്ക് എതിർപ്പൊന്നുമില്ലെന്നും അസ്വസ്ഥത തോന്നിയതിനാലാണ് കുറച്ച് സമയത്തേക്ക് അത് അഴിച്ചുമാറ്റിയതെന്നും ക്രിസ്റ്റഫര്‍ പറയുന്നു.
Also read-
Delhi High Court | കാറിനുള്ളിൽ മാസ്ക് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് അസംബന്ധം; ഡൽഹി ഹൈക്കോടതിസംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 100 പൗണ്ട് പിഴയടയ്ക്കാനുള്ള ഉത്തരവുമായി എസിആര്‍ഒ ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചപ്പോഴാണ് ക്രിസ്റ്റഫര്‍ അമ്പരന്നത്. എന്തുകൊണ്ടാണ് പിഴ അടയ്‌ക്കേണ്ടതെന്ന് ചോദിച്ചുകൊണ്ട് അധികാരികള്‍ക്ക് ക്രിസ്റ്റഫര്‍ ഇ-മെയില്‍ സന്ദേശം അയച്ചു. എന്നാല്‍ അതിനു ശേഷം പിഴ 2000 പൗണ്ടായി വര്‍ധിപ്പിച്ചുവെന്ന് കാണിച്ച് മറ്റൊരു കത്തും ക്രിസ്റ്റഫറിന് ലഭിച്ചു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ കത്ത് വന്നത്. "ക്രിസ്തുമസിന് നാലാഴ്ച മുമ്പാണ് കത്ത് വന്നത്. അവര്‍ക്ക് മുഴുവന്‍ തുകയും വേണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ മുഴുവന്‍ വേതനം നല്‍കിയാല്‍ പോലും ഇത്രയും വലിയ പിഴ അടച്ചുതീര്‍ക്കാന്‍ കഴിയില്ല", ക്രിസ്റ്റഫര്‍ പറഞ്ഞു.
''ഞാന്‍ അവര്‍ക്ക് ഇ-മെയില്‍ അയച്ചു, അപ്പോഴാണ് എന്റെ അറിവില്ലാതെ അവര്‍ കേസ് കോടതിയില്‍ എത്തിച്ചെന്ന് മനസ്സിലായത്. ഈ കാര്യത്തെ കുറിച്ച് എനിക്ക് അറിയില്ലെന്ന് പ്രസ്താവിക്കുന്ന ഒരു സത്യവാങ്മൂലത്തിൽ എനിക്ക് ഒപ്പിടേണ്ടി വന്നു'', അദ്ദേഹം പറഞ്ഞു. വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ എസിആർഒ ഓഫീസിൽ നിന്ന് ലഭിച്ച പ്രതികരണം. പിഴത്തുക നല്‍കാന്‍ ക്രിസ്റ്റഫറിന് വൈകാതെ കോടതിയിൽ ഹാജരാകേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.