കോവിഡ് 19 (COVID-19) മഹാമാരി (Pandemic) ലോകത്തെ മുഴുവൻ ബാധിക്കുകയും വൈറസിനെതിരായ വാക്‌സിൻ കണ്ടുപിടിക്കുകയും ചെയ്തതു മുതൽ ഒരു വിഭാഗം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. നിരവധി പേർ കോവിഡിനെ ചുറ്റിപ്പറ്റി തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതായും പലയിടങ്ങളിൽ നിന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രമുഖ അമേരിക്കൻ വാക്സിൻ വിരുദ്ധ പ്രചാരകൻ (Anti-Vax Leader) ക്രിസ്റ്റഫർ കീ അടുത്തിടെ അനുയായികളോട് കോവിഡ് രോഗം ഭേദമാകാൻ സ്വന്തം മൂത്രം കുടിക്കാൻ ആവശ്യപ്പെട്ടതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
ദി ഡെയ്‌ലി ബീസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കീ തന്റെ ടെലിഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ ആഴ്ച്ച അവസാനം പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങൾ ഇപ്പോൾ കോവിഡിനായി കണ്ടെത്തിയിരിക്കുന്ന ഈ മരുന്ന് സംബന്ധിച്ച് ടൺ കണക്കിന് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇത് മൂത്രചികിത്സയാണ്. ഇത് കേൾക്കുമ്പോൾ നിങ്ങളിൽ പലർക്കും ഇതെന്ത് ഭ്രാന്താണെന്ന് തോന്നിയേക്കാം. പക്ഷേ സുഹൃത്തുക്കളേ, ദൈവം നമുക്ക് ആവശ്യമുള്ളതെല്ലാം നൽകിയിട്ടുണ്ട്“. അതിക്രമിച്ചുകടന്ന കുറ്റത്തിന് ശിക്ഷ അനുഭവിച്ച് കൊണ്ടിരുന്ന കീ ജയിൽ മോചിതനായ ശേഷം ചെയ്ത വീഡിയോയാണിതെന്ന് ദി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.
വാക്‌സിൻ വിരുദ്ധ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന പലരും യുഎസിൽ വാക്‌സിൻ എടുക്കാതെ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന സമയത്താണ് കീയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച വാക്സിൻ വിരുദ്ധതയെ പിന്തുണയ്ക്കുന്ന വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ 61 കാരനായ ഡഗ് കുസ്മ എന്ന പോഡ്‌കാസ്റ്റർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സംഭവം വലിയ വാർത്തയാകുകയും ചെയ്തു.
എന്നാൽ തന്റെ വീഡിയോയിൽ, കീ തന്റെ വാക്‌സിൻ വിരുദ്ധ വിശ്വാസത്തിൽ ഊന്നിയാണ് സംസാരിക്കുന്നത്. “ഇനി മൂത്രം കുടിക്കൂ. നിലവിലെ വാക്സിൻ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ജൈവായുധമാണ്. താൻ സ്വന്തം മൂത്രമാണ് കുടിക്കുന്നതെന്നും കീ പറഞ്ഞു. ദി ഡെയ്‌ലി ബീസ്റ്റിനോട് സംസാരിക്കവെ "മൂത്രചികിത്സ" എന്ന് താൻ വിളിക്കുന്ന ചികിത്സാ രീതിയെക്കുറിച്ച് കീ വിശദീകരിക്കുന്നുണ്ട്. സുരക്ഷിതവും ഫലപ്രദവുമാണെന്ന് കരുതി കോവിഡ് വാക്സിൻ എടുത്ത എല്ലാ "വിഡ്ഢികളായ" ആളുകളെയും കീ ആക്ഷേപിക്കുകയും ചെയ്തു.
അടുത്തിടെ, സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഒരു വാക്സിൻ വിരുദ്ധൻ എന്ന പേരിൽ ചില പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു. ഗ്രാൻഡ് സ്ലാം ജേതാവായ ജോക്കോവിച്ച് കോവിഡ്-19 വാക്സിൻ എടുക്കാത്തതിനാൽ ഓസ്‌ട്രേലിയൻ ഓപ്പണിന് മുന്നോടിയായി മെൽബണിലെത്തിയപ്പോൾ ഓസ്‌ട്രേലിയ അദ്ദേഹത്തിന് വിസ നിഷേധിച്ചു. എന്നാൽ തിങ്കളാഴ്ച, ഒരു ഓസ്‌ട്രേലിയൻ ജഡ്ജി ജോക്കോവിച്ചിനെ തടഞ്ഞ നടപടി റദ്ദാക്കി. വിസ റദ്ദാക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അത്‌ലറ്റിന് തന്റെ അഭിഭാഷകരുമായി സംസാരിക്കാൻ മതിയായ സമയം അനുവദിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti-vaxxer, Covid 19, US