മധ്യപ്രദേശില്‍ മോശം റോഡ് കാരണം ആംബുലന്‍സിന് എത്താന്‍ സാധിക്കാതിരുന്നതിനാല്‍ യുവതി റോഡില്‍ പ്രസവിച്ചു. ഓഗസ്റ്റ് 15ന് ഞായറാഴ്ച സത്ന ജില്ലയില്‍ നിന്നുള്ള ഒരു 25-കാരിയായ ഗര്‍ഭിണിയ്ക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്.
നീലം ആദിവാസി എന്ന സ്ത്രീയുടെ ഗ്രാമത്തിന്റെ അതിര്‍ത്തി വരെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ യുവതിയുടെ ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതയോഗ്യമായ അവസ്ഥയിലായിരുന്നില്ല. അടുത്തിടെയുണ്ടായ മഴയ്ക്ക് ശേഷം റോഡ് ഏതാണ്ട് പൂര്‍ണമായി തന്നെ ചെളിക്കുണ്ടായി മാറി. നീലത്തിന്റെ ഭര്‍ത്താവ് പങ്കജ് ആദിവാസിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, പങ്കജ്, തന്റെ ഭാര്യക്ക് ഞായറാഴ്ച പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് സേവനം നല്കുന്ന ജനനി എക്സ്പ്രസിന് വിളിച്ചിരുന്നു. ആംബുലന്‍സ് ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍, തകര്‍ന്ന റോഡ് കാരണം അവരുടെ വീട്ടിലേക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ആംബുലന്‍സ് നീലത്തിനായി കാത്തിരുന്നു.
സത്നയിലെ ബിഹ്രദോംഗ്രി ഗ്രാമത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കാത്തുനില്ക്കുന്ന ആംബുലന്‍സിലേക്ക് ചെളി നിറഞ്ഞ റോഡിലൂടെ നടക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. നടത്തം പകുതിയായപ്പോള്‍ തന്നെ നീലത്തിന് ഗര്‍ഭ വേദന കൂടി. ഒടുവില്‍ റോഡില്‍ വച്ച് തന്നെ നീലം പ്രസവിച്ചു. പ്രസവശേഷം യുവതിയേയും നവജാത ശിശുവിനെയും ആശുപത്രിയിലെത്തിച്ചു. അവരുടെ നില ഇപ്പോള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്.
തനിക്കുണ്ടായ അനുഭവത്തില്‍ സര്‍ക്കാരിനെതിരെയും അഴിമതിയ്ക്കെതിരെയും വളരെ രൂക്ഷമായിട്ടായിരുന്നു പങ്കജ് പ്രതികരിച്ചത്. തന്റെ ഭാര്യയും നവജാത ശിശുവും സുരക്ഷിതരാണെന്നതിന് നന്ദിയുണ്ടെങ്കിലും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടുംബത്തോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. ചെളിക്കുണ്ട് ആയ റോഡുകളുടെ പ്രശ്നം പുതിയതല്ലെന്നും എന്നാല്‍ സ്ഥിതി മാറ്റാന്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ മഴക്കാലത്തും ഗ്രാമത്തിലെ റോഡുകള്‍ ചെളിക്കുണ്ട് ആയി ഗതാഗത സൗകര്യങ്ങള്‍ എല്ലാം നിര്‍ത്തിവയ്ക്കേണ്ടി വരുന്ന അവസ്ഥയാണ്. പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ കാര്യമായ ഒന്നും ചെയ്തില്ലെന്നും പങ്കജ് കൂട്ടിച്ചേര്‍ത്തു.
ചെളി നിറഞ്ഞ റോഡില്‍ വാഹനം കുടുങ്ങാന്‍ നൂറു ശതമാനവും സാധ്യതയുള്ളതിനാല്‍ ആംബുലന്‍സ് ഗ്രാമറോഡിനുള്ളില് ഓടിച്ചില്ലെന്ന് പ്രദേശത്തെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സര്‍വേശ് സിംഗ് പറഞ്ഞു. എന്നിരുന്നാലും, പ്രസവശേഷം കൃത്യസമയത്ത് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു എന്ന് ഡ്രൈവറും സഹായിയും ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നീലത്തിന്റെ വീട്ടിലേക്ക് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലും സമാനമായി ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടുത്തെ വനത്തിനുള്ളിലെ കുഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലേക്ക് ബന്ധിപ്പിക്കുന്ന ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ ആംബുലന്‍സിലേക്ക് എത്താന്‍ തന്നെ ഗര്‍ഭിണിയായ ആദിവാസി യുവതിയെയും കൊണ്ട് എട്ടു കിലോമീറ്ററോളം സ്ലിംഗില്‍ (ഒരു വടിയില്‍ നിന്ന് തൂക്കിയിട്ട തുണി) ചുമക്കേണ്ടി വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pregnant Woman, Public road