മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ടാണ് അമിത മദ്യപാനം കാരണം ഒരാൾക്ക് നഷ്ടപരിഹാരമായി 5.5 മില്യണ്‍ ഡോളര്‍ (41 കോടി രൂപ) ലഭിച്ചത്. അമിതമായി മദ്യപിക്കാന്‍ അനുവദിച്ചുവെന്നും അതുകാരണം മറ്റൊരാളുമായി വഴക്കിട്ടുവെന്നും കാണിച്ച് യുഎസിലെ ടെക്സസ് സ്വദേശിയായ ഡാനിയല്‍ റൗള്‍സ് എന്നയാള്‍ ഒരു പ്രാദേശിക ബാറിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ഇതേതുടർന്ന് നഷ്ടപരിഹാര തുക നേടുകയുമായിരുന്നു. 2019 മെയ് മാസത്തില്‍708 ഈസ്റ്റ് ബ്രോഡ്വേ സ്ട്രീറ്റിലെ ലാ ഫോഗറ്റ മെക്സിക്കന്‍ ഗ്രില്‍ ബാറിലായിരുന്നു സംഭവം നടന്നത്.
അന്ന്ലാ ഫോഗറ്റ മെക്സിക്കന്‍ ഗ്രില്‍ ബാറില്‍ നടന്ന ഒരു ശാരീരിക വഴക്കിന് ശേഷം ഡാനിയലിന് സാരമായ പരിക്കുകള്‍ പറ്റിയിരുന്നു. വഴക്കില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവര്‍ക്ക് തുടര്‍ച്ചയായി മദ്യം വിളമ്പുന്ന ബാറിന്റെ നടപടി തെറ്റാണെന്ന് ഡാനിയല്‍ വാദിച്ചുവെന്നാണ് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, മദ്യപിച്ചതിന് ശേഷം രണ്ടുപേരെയും ഒരുമിച്ച് പോകാന്‍ അനുവദിച്ച ബാര്‍ ജീവനക്കാരെയും ഡാനിയല്‍ കുറ്റപ്പെടുത്തി.
ഡാനിയലിന്റെ വാദം പലര്‍ക്കും വിചിത്രമായി തോന്നാമെങ്കിലും, രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ഇപ്പോള്‍ കേസ് വിജയിച്ചിരിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ കാരണം നഷ്ട പരിഹാര തുക ലഭിക്കുകയും ചെയ്യും. വഴക്കിനുശേഷം ഡാനിയേലിനുണ്ടായ പരിക്കുകള്‍ക്ക് ബാറിന്റെ ഉടമ ലൂര്‍ദ്സ് ഗലിന്‍ഡോയും അവിടുത്തെ ഒരു ബാര്ട്ടന്ററും (മദ്യം വിളമ്പുന്ന ജീവനക്കാര്‍) ഉത്തരവാദിയാണെന്നാണ് കേസ്.
ബാറില്‍ എത്തിയവരെ അമിതമായി കുടിക്കാന്‍ അനുവദിച്ചുകൊണ്ട് ഈ ആളുകള്‍ (ഉടമയും ബാര്ട്ടന്ററും) അശ്രദ്ധ കാണിച്ചു എന്നുംഇത് ശാരീരിക വഴക്കിനു കാരണമായി എന്നുംപരാതിയിൽ പറയുന്നു. ഡാനിയലിന് പരിക്കേറ്റ ശേഷം ബാര്‍ ജീവനക്കാര്‍ ആംബുലന്‍സ് വിളിക്കാത്തതിനും കേസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പരിക്കുകള്ക്കിടയായ വഴക്കുകള്‍ സംഭവിക്കാന്‍ കാരണമായ പാര്‍ക്കിംഗ് പ്രശ്നങ്ങളെക്കുറിച്ചും കേസില്‍ ഉന്നയിക്കുന്നുണ്ട്.
ഡാനിയല്‍ ഉന്നയിച്ച വാദങ്ങള്‍ ശരിയാണോ അല്ലയോ എന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും, ബാറിന്റെ ഭാഗത്തുനിന്ന് ആരും വാദം കേള്‍ക്കാത്തതിനാല്‍ ഈ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 2021 ജൂലൈ 19 -ന് പാസാക്കിയ ഈ ഉത്തരവിനെതിരെ അപ്പീല്‍ ചെയ്യുന്നതിന് ബാര്‍ ഉടമ ഗലിന്ഡോയ്ക്ക് 30 ദിവസത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്. ബാറിന്റെ പിരിസരത്തുണ്ടായ ബാധ്യത, മുന്‍കൂട്ടി കാണാവുന്ന ക്രിമിനല്‍ പെരുമാറ്റത്തില്‍ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങളും അശ്രദ്ധയും തുടങ്ങിയ കാര്യങ്ങളാണ് കേസില്‍ ഉള്‍പ്പെടുന്നത്. ആന്‍ഡ്രൂസ് കൗണ്ടി 109ാം ജില്ലാ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്
ഡാനിയലിന്റെ പോലീസ് റെക്കോര്‍ഡുകള്‍ മോശമാണെന്നാണ് റിപ്പോര്‍ട്ട്. പൊതുയിടത്തെ ലഹരി ഉപയോഗിച്ചതിന് ശേഷമുള്ള പെരുമാറ്റത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് ഇയാള്‍. കൂടാതെ ഒരു തിരുത്തല്‍ കേന്ദ്രത്തില്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുപോയതിന് കേസും ചുമത്തിയിട്ടുണ്ട്. ആന്‍ഡ്രൂസ് കൗണ്ടി ജയില്‍ രേഖകള്‍ അനുസരിച്ച്, 2019 ഫെബ്രുവരിയിലും 2020 മേയിലും ഡാനിയലിലെ രണ്ടുതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.