കഴിഞ്ഞ ഒന്നര വർഷത്തിനിടെ കുട്ടികൾക്ക് സ്കൂളിലെത്തിയുള്ള വിദ്യാഭ്യാസം പാടെ നഷ്ടമായി. കൊറോണ വൈറസ് മഹാമാരി പതിവ് ക്ലാസ്റൂം പഠന രീതിയെ കാര്യമായി ബാധിച്ചു. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും നിർദ്ധനരായി കുട്ടികൾക്ക് ഇത് ഒരു വലിയ വെല്ലുവിളിയാണ്. ഒരു ദിവസത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞു. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ സഹായിക്കുന്നതിന്, ഡൽഹി ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി സ്കൂൾ HOPE എന്ന പേരിൽ കുട്ടികളുടെ വീട്ടിലെത്തി പഠിപ്പിക്കാൻ തുടങ്ങി. ഓൺലൈൻ വിദ്യാഭ്യാസത്തിന് സാധിക്കാത്തവർക്ക് സ്കൂൾ നടത്തുന്ന ഈ മൊബൈൽ ക്ലാസ് റൂമുകളിൽ പങ്കെടുക്കാമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണവും നൽകുന്നുണ്ട്. തേജസ് ഏഷ്യ എന്ന എൻജിഒയുടെ സ്ഥാപകനായ മാർലോ ഫിലിപ്പ് ആരംഭിച്ച ഈ പദ്ധതി, പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലെ കുട്ടികളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് വർഷം മുമ്പ് ആരംഭിച്ചതാണ്. ക്ലാസ് റൂമുകൾ 'ഹോപ്പ് ബസുകൾ' എന്നറിയപ്പെടുന്ന ബസുകളിലാണ് ഒരുക്കിയിരിക്കുന്നത്. എൻജിഒയുടെ നാല് ബസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹിയിലെ എട്ട് പ്രദേശങ്ങളിലാണ് ഈ ബസുകൾ ഓടുന്നത്.
"സ്കൂളുകൾ വിദ്യാർത്ഥികളിലേക്ക് കൊണ്ടുപോകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതായിരുന്നു ഞങ്ങളുടെ സ്വപ്നം. ഇതിലൂടെ നിരവധി ജീവിതങ്ങൾ ഞങ്ങൾ കണ്ടു. തുഗ്ലക്കാബാദിലെ ഞങ്ങളുടെ ഹോപ്പ് കിച്ചണിൽ പാചകം ചെയ്യുന്ന ഉച്ചഭക്ഷണവും ഞങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്, ”ഫിലിപ്പ് പറഞ്ഞു.
ക്ലാസ്സുകൾ സാധാരണയായി 2 മണിക്കൂർ നേരം ബസുകളിലാണ് നടക്കുക. ക്ലാസുകൾക്ക് ശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. കുട്ടികൾക്കാവശ്യമായ സ്ലേറ്റുകൾ, ചോക്കുകൾ, പെൻസിലുകൾ, മറ്റ് പഠന സാമഗ്രികൾ എന്നിവയും ലഭ്യമാക്കും. ഗണിതം, ഭാഷാ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളാണ് പഠിപ്പിക്കുക.
പകർച്ചവ്യാധി സമയത്ത് പോലും എൻജിഒ ക്ലാസുകൾ നിർത്തിയില്ല. ക്ലാസുകൾ തുടരാൻ സർക്കാരിന്റെ അനുമതി നേടിയിരുന്നു. മഹാമാരിയ്ക്കിടയിൽ കുട്ടികൾക്ക് ക്ലാസുകളെടുക്കാൻ എത്തിച്ചേരാൻ പലപ്പോഴും അധ്യാപകർ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കൂട്ടം സ്കൂൾ അദ്ധ്യാപകരും ഈയടുത്ത് താഴ്ന്ന വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായി വിവിധ പാർക്കുകളിൽ ക്ലാസുകൾ നടത്താൻ തുടങ്ങിയിരുന്നു. ഈ കുട്ടികളിൽ മിക്കവർക്കും ക്ലാസുകൾക്കായി സ്മാർട്ട്ഫോണുകളോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ ഈ രീതിയിൽ ക്ലാസെടുക്കാനാണ് അധ്യാപകൻ തീരുമാനിച്ചിരിക്കുന്നത്.
കർണാടകയിലെ സ്കൂളുകൾ വീണ്ടും തുറക്കുന്ന തീയതി അടുക്കാറായിരിക്കേ, പൂർണമായും വാക്സിനേഷൻ ലഭിച്ച അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ആഗസ്റ്റ് 23 മുതൽ ആവശ്യമായ മുൻകരുതൽ നടപടികളോടെ ഒൻപത്, പത്ത്, പിയു ക്ലാസുകളിലെ (XI, XII ക്ലാസുകൾക്ക് തുല്യമായ ക്ലാസുകൾ) വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കുമെന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.