കണ്‍സള്‍ട്ടിംഗ് (consulting), പാര്‍ട്ട്നര്‍ സൊല്യൂഷന്‍സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലവസരങ്ങള്‍ (job opportunity) വെട്ടിക്കുറച്ച് മൈക്രോസോഫ്റ്റ്. ഒരു ശതമാനത്തില്‍ താഴെ വരുന്ന തൊഴിലാളികളെയാണ് (staff) പുതിയ തീരുമാനം ബാധിച്ചിരിക്കുന്നത്. ബ്ലൂംബര്‍ഗ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത (news) പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് ഗ്രൂപ്പുകളും മറ്റും പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് പുതിയ തീരുമാനമെടുത്തത്.
അതേസമയം, മറ്റ് തസ്തികകളിലേയ്ക്ക് കമ്പനി നിയമനം നടത്തുന്നുണ്ട്. ‘ഇന്ന് വളരെ കുറച്ച് പേരെ ഞങ്ങള്‍ കമ്പനിയില്‍ നിന്ന് പുറത്താക്കുകയാണ്. മറ്റെല്ലാവരും ചെയ്യുന്നത് പോലെ തന്നെ ബിസിനസിന്റെ മുന്‍ഗണനകള്‍ കൃത്യമായി വിലയിരുത്തുകയും ആവശ്യയമായ മാറ്റങ്ങള്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. നിക്ഷേപ കാര്യങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്യും.’ മൈക്രോസോഫ്റ്റിന്റെ ഇ മെയിലില്‍ പറയുന്നു.
അതേസമയം, സാമ്പത്തിക പ്രശ്നം കാരണം ആല്‍ഫബെറ്റ് ഇന്‍കോർപറേഷന്റെ ഗൂഗിളും നിയമനങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച മെയിലിലാണ് ഇക്കാര്യമുള്ളത്.
2022, 2023 വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ തുടങ്ങിയ അതി നിര്‍ണ്ണായക തസ്കകളിലേയ്ക്കാണ് നിയമനം നടത്തുക. മുന്നോട്ട് പോകുന്തോറും കൂടുതല്‍ ശ്രദ്ധയോടെ ജോലി ചെയ്യേണ്ടി വരുമെന്നും ഇ മെയില്‍ സന്ദേശത്തിലുണ്ട്.
ഇന്ത്യയിലും നിരവധി കമ്പനികള്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുകയും തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍. അടുത്തിടെ ബൈജൂസ് കമ്പനി തങ്ങളുടെ 600 ജോലിക്കാരെ പിരിച്ചുവിട്ടതായി വാർത്ത പുറത്തു വന്നിരുന്നു.
ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 27, 28 തീയതികളിലായി ടോപ്പര്‍, വൈറ്റ് ഹാറ്റ് വിഭാഗങ്ങളില്‍ നിന്ന് 1500 ജീവിനക്കാരെ പിരിച്ചുവിട്ടു. 29-ാം തീയതി 1000ത്തോളം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നാണ് മണികണ്ട്രോള് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ബൈജൂസിന് മുന്‍പ്, വേദാന്തു, അണ്‍അക്കാദമി, കാര്‍സ് 24 എന്നീ കമ്പനികളും തങ്ങളുടെ 5000ത്തോളം ജോലിക്കാരെ പിരിച്ചു വിട്ടിരുന്നു. 2100 ആളുകളെയാണ് ഒല കമ്പനി അടുത്തിടെ പിരിച്ചുവിട്ടത്. ജനുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു ഈ കൂട്ട പിരിച്ചുവിടല്‍. അണ്‍അക്കാദമി -600, വേദാന്തു -400, കാര്‍സ്24-600 എന്നിങ്ങനെയാണ് പിരിച്ചുവിടല്‍ കണക്ക്. സ്കൂളുകളും കോളേജുകളും കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി എഡ്ടെക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ ചെലവു ചുരുക്കലുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ മേഖലയിലേയ്ക്കുള്ള നിക്ഷേപവും ഇപ്പോള്‍ കുറഞ്ഞു വരികയാണ്. 800 മില്യണ്‍ ഡോളറിന്റെ മുന്നേറ്റം ബൈജൂസ് ഈ വര്‍ഷത്തിന്റെ ആദ്യം നടത്തിയിരുന്നു. 1 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസമാഹരണ ചര്‍ച്ചകളും കമ്പനി നടത്തുന്നുണ്ട്.
ഓണ്‍ലൈന്‍ വിപണന രംഗത്തെ ഭീമന്മാരായ മീ ഷോ 150 പേരെയാണ് അടുത്തിടെ പുറത്താക്കിയത്. 300 പേരെയാണ് ട്രെല്‍ പറഞ്ഞു വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.