ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ മരണപ്പെട്ട ഡോക്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ട്. ഐ എം എ ശനിയാഴ് പുറത്ത് വിട്ട റിപ്പോർട്ടിൽ 24 ഡോക്ടർമാരാണ് കേരളത്തിൽ മരിച്ചത്. ജൂൺ 5 ന് പുറത്ത് വിട്ട കണക്കിൽ ഡോക്ടർമാരുടെ മരണ സംഖ്യ 5 ആയിരുന്നു. ഒരാഴ്ചക്കിടെ 19 ഡോക്ടർമാർ മരിച്ചതായാണ് കണക്ക്.
ഏറ്റവും അധികം ഡോക്ടർമാർ മരിച്ചത് ബീഹാറിലാണ്. പുതിയ കണക്ക് പ്രകാരം ബീഹാറിൽ 111 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായി. ഡൽഹിയിൽ 109 ഉം ഉത്തർ പ്രദേശിൽ 79 ഉം പശ്ചിമ ബംഗാളിൽ 63 ഉം ഡോക്ടർമാർ മരിച്ചു. രാജസ്ഥാൻ-43, ജാർഖണ്ഡ് -39, ഗുജറാത്ത് 37, തെലങ്കാന - 36,ആന്ധപ്രദേശ് - 35 , തമിഴ്നാട് - 32 എന്നിങ്ങനെയാണ് കണക്കുകൾ. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഇതുവരെ 1 മരണം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗോവയിൽ 2 പേർ മരിച്ചു.ആകെ മരണം 719 ആയും ഉയർന്നു.
ജൂൺ 5 ലെ കണക്ക് പ്രകാരം 646 ഡോക്ടർമാരാണ് മരിച്ചത്. ഒരാഴ്ചക്കിടെ രാജ്യത്ത് 73 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണനിരക്കിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ഡോക്ടർമാരുടെ മരണം സംഖ്യയും ഉയരുന്നത്.
You may also like:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റിൽ
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 84,332 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ എഴുപത് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. ഇതിൽ 2,79,11,384 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,80,690 ആക്ടീവ് കേസുകളാണുള്ളത്.
കോവിഡ് പ്രതിദിന കണക്കിൽ കുറവ് വരുന്നുണ്ടെങ്കിലും മരണക്കണക്കുകൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. മരണസംഖ്യ പ്രതിദിനം ആറായിരം വരെ കടന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 4,002 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,67,081 പേരാണ് കോവിഡിൽ മരണത്തിന് കീഴടങ്ങിയത്.
You may also like:കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്
ഇതിനിടെ കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷൻ സ്വീകരിച്ച ശേഷം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ആന്‍റിബോഡി കൂടുതൽ കാലം നിലനിൽക്കുമെന്നും കൂടുതൽ പ്രതിരോധം നൽകുമെന്നും പഠന റിപ്പോർട്ട്. രോഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്‍റിബോഡികളേക്കാൾ കൂടുതലായിരിക്കും ഇതെന്നും ശക്തമാണിതെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) നടത്തിയ പഠനത്തിൽ കണ്ടെത്തി.
യൂണിവേഴ്സിറ്റിയിലെ 989 ആരോഗ്യ പ്രവർത്തകരിലും 500 പ്ലാസ്മ ദാതാക്കളിലുമാണ് പഠനം നടത്തിയത്. വൈറസിന്‍റെ ചങ്ങല പൊട്ടിക്കുന്നതിനായി പ്രതിരോധ ശേഷി നേടാൻ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്വാഭാവിക പ്രതിരോധത്തിലൂടെ ഇത് ഫലപ്രദമാവില്ലെന്നും പഠനം കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, IMA, Indian Medical Association