ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ഡൽഹിയിലാണ്. 107 പേർ ഡൽഹിയിൽ മാത്രം മരിച്ചു.
ഡൽഹിക്ക് പുറമേ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർക്ക് കോവിഡിനെ തുടർന്ന് ജീവഹാനിയുണ്ടായത്. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐഎംഎ കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. 96 ഡോക്ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു. ഉത്തർപ്രദേശിൽ 67. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ 1,300 ഓളം ഡോക്ടർമാരാണ് ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, രാജ്യത്ത് മാര്‍ച്ച് മാസം 53 ശതമാനം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. മേയില്‍ അത് 37 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം 61 ശതമാനം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
You may also like:വാക്സിൻ നയത്തിൽ മാറ്റമില്ല; ഒറ്റ ഡോസ് നൽകാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർരാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 3.31 ലക്ഷം പേരാണ് മരിച്ചിരിക്കുന്നത്. 2.81 കോടി ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 1.70 കോടി കോവിഡ് കേസുകളും 1.74 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മാര്‍ച്ച് ഒന്നിന് ശേഷമാണ്. മേയ് ഒന്നിന് ശേഷം 94.12 കോവിഡ് കേസുകളും 1.23 ലക്ഷം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം മേയ് പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയിരുന്നു. മേയ് 17 മുതല്‍ രാജ്യത്ത് പ്രതിദിന കേസുകളില്‍ മൂന്ന് ലക്ഷത്തില്‍ താഴെയാണ്. മേയ് 28 മുതല്‍ പ്രതിദിന കേസുകള്‍ രണ്ടു ലക്ഷത്തില്‍ താഴെയായി കുറയുകയും ചെയ്തു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.