തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാർഗനിർദേശം പാലിക്കാത്തത് സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും അതുപോലെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളും; രോഗബാധയ്ക്ക്, രോഗവ്യാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം. ഇത് ഒഴിവാക്കുന്നതില്‍ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കര്‍ശനമായ നിയന്ത്രണ നടപടികള്‍ ഉണ്ടായേ മതിയാകൂവെന്നും ഐഎംഎ വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് ഗുരുതരമായി കൂടിയതെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് മാസ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാസ് വാക്സിനേഷൻ സൂപ്പർ സ്പ്രെഡിന് വഴിവെച്ചേക്കും. സൗജന്യ വാക്സിനേഷൻ ഉടൻ നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആർടിപിസിആർ പരിശോധന കൃത്യമായി ചെയ്തിരുന്നെങ്കിൽ രോഗവ്യാപനം നേരത്തെ കണ്ടെത്താമായിരുന്നു. പരീക്ഷകൾ നടത്തണമെന്നാണ് അഭിപ്രായമെന്നും ഐ എം എ വ്യക്തമാക്കി.
രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപന ശേഷി കൂടുതലാണ്. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു.
പൂരങ്ങള്‍, പെരുന്നാളുകള്‍ അതുപോലെതന്നെ റംസാനോടനുബന്ധിച്ച് ഉള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ അങ്ങനെയങ്ങനെ കൂട്ടം കൂടലുകള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ ധാരാളമാണ്. ഇതെല്ലാം ഒഴിവാക്കണം. ആർടിപിസിആർ ടെസ്റ്റുകള്‍ ഇനിയും വര്‍ധിപ്പിച്ച് ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണം. വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം.
ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആണ് ഇത്തരത്തില്‍ രോഗവ്യാപനം തീവ്രമാക്കിയത് എന്ന് നാം മനസ്സിലാക്കണം. ഈ ജനിതക മാറ്റങ്ങളുടെ പഠനങ്ങളും അടിയന്തരമായി നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ ആവിഷ്‌കരിക്കുന്നതിന് സാധ്യമാകൂ. കഴിഞ്ഞ തരംഗത്തില്‍ ഉണ്ടായ രോഗികളുടെ, രോഗാവസ്ഥകളുടെ ഡാറ്റ വേണ്ട രീതിയില്‍ പഠനം നടത്താതെയിരുന്ന സാഹചര്യത്തില്‍ ഇന്നത്തെ തരംഗത്തെ അതിജീവിക്കുന്ന പ്രക്രിയ വേണ്ടവിധത്തില്‍ നടത്താന്‍ സാധിക്കാതെ വന്നു എന്നു കൂടി നാം മനസ്സിലാക്കണം. രോഗാവസ്ഥയെ കുറിച്ചുള്ള ഇത്രയും ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങള്‍ കേരളത്തില്‍ നിന്നുണ്ടായില്ലെന്നും ഐഎംഎ ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: COVID second wave, COVID19, IMA