കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ പകച്ച് നിൽക്കുന്ന ഇന്ത്യയിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കൂട്ടായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രീതിയിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൈത്താങ്ങാകാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന നിരവധി കൂട്ടായ്മകളും വ്യക്തികളുമുണ്ട്. മുംബൈയിൽ നിന്നുള്ള ഡോക്ടർ ദമ്പതികളും ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിൻ്റെ ഭാഗമാണ്. കോവിഡ് ബാധിച്ച് ഭേദമായവരുടെ പക്കൽ നിന്നും ശേഷിക്കുന്ന മരുന്നുകൾ ശേഖരിച്ച് ആവശ്യമായവർക്ക് വിതരണം ചെയ്യുകയാണ് ഇരുവരും ചെയ്യുന്നത്.
ഡോക്ടർ മാർക്കസ് റാണയും ഭാര്യയായ ഡോക്ടർ റെയ്നയും ചേർന്നാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. "മെഡ്സ് ഫോർ മോർ" എന്ന് പേരിട്ടിരിക്കുന്ന പ്രവർത്തനം നിരവധി കോവിഡ് രോഗികൾക്ക് ആശ്വാസമാകുന്നു. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ പദ്ധതിയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 20 കിലോ മരുന്നുകളാണ് ഇത്തരത്തിൽ ദമ്പതികൾ ശേഖരിച്ചിരിക്കുന്നത്. ശേഖരിച്ച മരുന്നുകൾ ഏതാനും എൻജിഒകളുടെ സഹായത്തോടെ രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Also Read-കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെആൻ്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, സ്റ്റെറോയിഡ്, വൈറ്റമിൻ, അൻ്റാസിഡ്, ഇൻഹെയ്ലേഴ്സ്, എന്നിങ്ങനെയുള്ള മരുന്നുകൾക്ക് പുറമേ ഓക്സീമീറ്റർ, തെർമ്മോ മീറ്റർ എന്നിങ്ങനെയുള്ള ഉപകരണങ്ങളും ശേഖരണത്തിലൂടെ ലഭിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരനായ ഒരാളുടെ കുടുംബാംഗത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇത്തരം ഒരു പ്രവർത്തനത്തെ കുറിച്ച് ചിന്തിച്ചതെന്ന് ഡോക്ർ റെയ്ന വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കോവിഡിനെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകൾക്ക് വലിയ വില വരുന്നതിനാാൽ പലർക്കും മരുന്നുകൾ വാങ്ങി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട് എന്ന് മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം രീതി ദമ്പതികൾ ആരംഭിച്ചിരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരെ സഹായിക്കാനായി ദമ്പതികൾക്ക് വ്യക്തിപരമായി അറിയുന്ന കോവിഡ് മുക്തരിൽ നിന്നും മരുന്നുകൾ ശേഖരിച്ചായിരുന്നു തുടക്കം.
Also Read-Covid Vaccine | കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണം; കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിമികച്ച പ്രവർത്തനമാണിത് എന്ന് മനസിലാക്കിയ ദമ്പതികൾ പിന്നീട് തൊട്ടടുത്തുള്ള കെട്ടിടങ്ങളിൽ നിന്നുള്ള എട്ടു പേരെ ചേർത്ത് മരുന്നുകൾ ശേഖരിക്കുന്നതിനായി ഒരു ടീം രൂപീകരിച്ചു. ഇന്ന് 100 ഓളം കെട്ടിടങ്ങളിൽ നെറ്റ് വർക്കുള്ള ടീമിൽ വോളണ്ടിയറായി ധാരാളം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. മഹാമാരിയുടെ സമയത്ത് കൂട്ടായ ഇത്തരം ആശയങ്ങളും പ്രവർത്തനങ്ങളുമാണ് നമ്മെ അതീജീവനത്തിലേക്ക് നയിക്കുക എന്ന് ഓർമ്മിപ്പിക്കുന്നതാണ് ദമ്പതികൾ തീർത്ത മാതൃക.
അതേ സമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുക തന്നെയാണ്. നാല് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. മരണ നിരക്കും ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കണക്കു പ്രകാരം 4205 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം തുടങ്ങിയ ശേഷം ഇത്രയേറെ മരണങ്ങൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്. മിക്കയിടങ്ങളിലും മതിയായ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.