ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുന്നുവെന്നും രക്തത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ സഹായിക്കുന്നുവെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 2-ഡിജി മരുന്ന് ഉപയോഗിച്ച് പരീക്ഷണം നടത്തിയ രോഗികളിൽ RT-PCR ഫലം വേഗത്തിൽ നെഗറ്റീവ് കാണിക്കുന്നു. കോവിഡ്-19 ബാധിച്ച ആളുകൾക്ക് ഈ മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കഠിനമായ ലക്ഷണങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് മിതമായ അളവിൽ അനുബന്ധ ചികിത്സയായി ഈ മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് 2021 മെയ് 01 ന് DCGI അനുമതി നൽകി. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാൽ ഇത് എളുപ്പത്തിൽ ഉൽപാദിപ്പിച്ച് രാജ്യത്ത് ധാരാളം ലഭ്യമാക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് വായിലൂടെ കഴിക്കുകയാണ് വേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞു കൂടുകയും വൈറൽ വ്യാപനവും ഊർജ്ജ ഉൽപാദനവും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളിൽ ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിനെ സവിശേഷമാക്കുന്നത്.
Also Read-
കയറ്റുമതിയ്ക്കായി കരുതിയ കോവിഷീൽഡ് വാക്സിനുകൾ ഇന്ത്യയിൽ തന്നെ ഉപയോഗിക്കും; നിർണായക നീക്കവുമായി കേന്ദ്രസർക്കാർമഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന്, 2-ഡിജിയുടെ കോവിഡ് വിരുദ്ധ ചികിത്സാ രീതി വികസിപ്പിക്കുന്നതിന് ഡിആർഡിഒ മുൻകൈയെടുത്തു. 2020 ഏപ്രിലിൽ, കോവിഡ് ആദ്യ തരംഗത്തിനിടെയാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്. ഒരു വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് കോവിഡ് ചികിത്സയ്ക്ക് ഫലപ്രമദായ മരുന്ന് വികസിപ്പിച്ചെടുക്കാൻ ഡിആർഡിഒയ്ക്ക് സാധിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സിസിഎംബി) യുടെ സഹായത്തോടെ ഐഎൻഎംഎസ്-ഡിആർഡിഒ ശാസ്ത്രജ്ഞർ ലബോറട്ടറി പരീക്ഷണങ്ങൾ നടത്തിയാണ് മരുന്ന് വികസിപ്പിച്ചത്. ഈ ജനറിക് തന്മാത്ര നോവെൽ കൊറോണ വൈറസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും വൈറൽ വ്യാപനം തടയുന്നുവെന്നും കണ്ടെത്തി. ഈ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) 2020 മെയ് മാസത്തിൽ കോവിഡ് -19 രോഗികളിൽ 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു.
കോവിഡ് -19 രോഗികളിൽ മരുന്നിന്റെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കുന്നതിനായി ഡിആർഡിഒയും അതിന്റെ വ്യവസായ പങ്കാളിയും ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. 2020 മെയ് മുതൽ ഒക്ടോബർ വരെ നടത്തിയ രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ (ഡോസ് റേഞ്ചിംഗ് ഉൾപ്പെടെ), COVID-19 രോഗികളിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി, രോഗമുക്തിയിൽ ഗണ്യമായ പുരോഗതി കാണിച്ചു. ഘട്ടം II ആറ് ആശുപത്രികളിലും ഘട്ടം IIb (ഡോസ് റേഞ്ചിംഗ്) ക്ലിനിക്കൽ ട്രയൽ രാജ്യത്തെ 11 ആശുപത്രികളിലും നടത്തി. 110 രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്.
You may also like- :'കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കൂ'; ഉത്തർപ്രദേശ് ബിജെപി എം എൽ എ2-ഡിജി നൽകിയ രോഗികൾ രാജ്യത്ത് നിലവിലുള്ള ചികിത്സാ സംവിധാനത്തിൽ നേടുന്നതിനേക്കാൾ (SoC) വേഗത്തിൽ രോഗമുക്തി നേടുന്നതായി കണ്ടെത്തി. സാധാരണ ചികിത്സാ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2-ഡിജി ഉപയോഗിച്ച് ചികിത്സ നടത്തിയവർ ശരാശരി 2.5 ദിവസം മുന്നേ രോഗമുക്തി നേടുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞു.
വിജയകരമായ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, 2020 നവംബറിൽ ഡിസിജിഐ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി. 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെ 220 രോഗികളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തി. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിശദമായ ഡാറ്റ ഡിസിജിഐക്ക് സമർപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.