കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ ഡച്ച് ലൈംഗികതൊഴിലാളികൾക്ക് പ്രത്യേക സുരക്ഷാ മാര്‍ഗനിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ചുംബനവും കനത്ത ശ്വാസോച്ഛാസവും ഒഴിവാക്കണമെന്നാണ് മുഖ്യനിർദേശം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയവ് വരുത്തിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുതലാണ് ലൈംഗികത്തൊഴിലാളികൾ വീണ്ടും സജീവമായി തുടങ്ങിയത്.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വന്ന വിഭാഗമായിരുന്നു ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍. സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളിലൊന്നും ഇവർ ഉള്‍പ്പെട്ടിരുന്നുമില്ല. ആ സാഹചര്യത്തിൽ കൂടിയാണ് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
സെക്സ് പൊസിഷനുകളിലടക്കം കർശന നിർദേശങ്ങളാണ് ഇവർക്ക് നൽകിയിരിക്കുന്നത് . നിര്‍ദേശങ്ങൾ എത്ര കര്‍ശനമാക്കിയാലും കോവിഡ് വ്യാപനഭീതി ഏറ്റവും കൂടുതലുള്ള വിഭാഗങ്ങളിലൊന്നാണ് ലൈംഗികത്തൊഴിലാളികൾ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ ഒരു ഭീതി കൂടി കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ തന്നെ ഡച്ചിലെ ലൈംഗികത്തൊഴിലാളികൾ കർശനസുരക്ഷാമുന്‍കരുതലുകൾ പാലിച്ചിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ഒഴിവാക്കേണ്ട സെക്സ് പൊസിഷനുകളെ സംബന്ധിച്ചിടക്കം പുതിയ നിർദേശങ്ങൾ ആരോഗ്യ വിദഗ്ധർ നൽകിയിരിക്കുന്നത്.
'ജോലിയുടെ രീതിയനുസരിച്ച് കോവിഡ് ഭീഷണി ഏറ്റവും കൂടുതലുള്ള വിഭാഗങ്ങളിലൊന്നാണ് ലൈംഗികത്തൊഴിലാളികൾ. ആളുകളുമായി വളരെ അടുത്തിടപഴകുന്നതിനാൽ രോഗസാധ്യത വളരെ കൂടുതലാണ്' ആസ്റ്റർഡാമിലെ ആരോഗ്യ ഉപദേഷ്ടാവായ ഡെബി മെന്‍സിങ്ക് പറയുന്നു. 'ശ്വാസം ഒപ്പമുള്ളയാളുടെ മുഖത്ത് തട്ടുന്ന രീതിയിൽ മുഖാമുഖം വരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഞങ്ങള്‍ നിർദേശിച്ചിരിക്കുന്നത്.. അതുപോലെ തന്നെ ഉമിനീരീലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ചുംബനവും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്' ഡെൻസിങ്ക് പറയുന്നു.
എന്നാൽ ആശങ്കകളൊന്നുമില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നുമാണ് ലൈംഗിക തൊഴിലാളിയായ മോനയുടെ പ്രതികരണം. മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള കോവിഡ് പ്രതിരോധ സുരക്ഷാ സംവിധാനങ്ങളൊക്കെ ഇതിനോടകം തന്നെ വാങ്ങിവച്ചെന്നും 29കാരിയായ യുവതി പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.