കൊച്ചി: കോവിഡ് രോഗിയുടെ മൃതദേഹം നൽകാതെ പെട്ടി മാത്രം നൽകിയ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ബന്ധുക്കളാണ് മോർച്ചറിക്ക് സമീപം നിന്ന് ശവപ്പെട്ടി ആംബുലൻസിൽ കയറ്റിയതെന്ന് കൊച്ചി ആസ്റ്റർ മെഡി സിറ്റി അധികൃതർ വ്യക്തമാക്കി.
കോവിഡ് പോസിറ്റീവ് ആയിരുന്ന എറണാകുളം കോതാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് മോർച്ചറിയിൽ സൂക്ഷിച്ചത്. ബന്ധുക്കളായ നാല് പേരാണ് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ചികിത്സാ രേഖകൾ ബന്ധുക്കൾക്ക് നൽകിയ ശേഷമാണ് മൃതദേഹം കൈമാറാൻ തയ്യാറായത്.
ആശുപത്രി ജീവനക്കാരൻ മോർച്ചറിയിൽ ഫ്രീസറിൽ നിന്ന് മൃതദേഹം ഇറക്കി കാത്തുനിന്നിരുന്നു. എന്നാൽ മോർച്ചറിയുടെ സമീപമുള്ള പ്രാർത്ഥനാമുറിയുടെ വാതിലിലൂടെ അകത്തു കയറിയ ബന്ധുക്കൾ അവിടെ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിയിൽ മൃതദേഹം ഉണ്ടെന്ന ധാരണയിൽ ആംബുലൻസിൽ കയറ്റുകയായിരുന്നുവെന്ന് ആശുപത്രി വിശദീകരിച്ചു.
ആംബുലൻസ് പുറപ്പെട്ടതിനുശേഷം മോർച്ചറി പരിശോധിച്ച സെക്യൂരിറ്റി ഓഫീസർ മൃതദേഹം കാണുകയും ഉടനെ തന്നെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും നടന്നില്ല. തുടർന്ന് ആംബുലൻസ് ഡ്രൈവറെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ തിരികെ ആശുപത്രിയിലേക്ക് എത്തി. പിന്നീട് മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി തിരിച്ചു കൊണ്ടുപോയി സംസ്കരിച്ചു.
മൃതദേഹം കൈമാറുന്നതിലെ ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പരേതന്റെ ബന്ധുക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ആശുപത്രി ഖേദം രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മരിച്ച കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദേഹം കൈമാറിയപ്പോഴാണ് ഗുരുതര വീഴ്ച സംഭവിച്ചത്. മൃതദേഹമില്ലാതെ പെട്ടി മാത്രമാണ് ആശുപത്രിയിൽ നിന്നും കുടുംബാംഗങ്ങൾ കൊണ്ടുപോയത് എന്ന് വൈകിയാണ് അറിയാൻ കഴിഞ്ഞത്.
സെമിത്തേരിയിലെത്തിച്ചപ്പോഴാണ് പെട്ടിയിൽ മൃതദേഹം ഇല്ലെന്നു ബന്ധുക്കൾക്കു മനസിലായത്. പ്രോട്ടോക്കോൾ മാനിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. മൃതദേഹം ഏറ്റുവാങ്ങാൻ വന്ന ബന്ധുക്കളും പി പി ഇ കിറ്റ് ധരിച്ചിരുന്നു. നാലു പേർ ചേർന്ന് ശവപ്പെട്ടി എടുക്കുമ്പോൾ അതിൽ മൃതദേഹം ഉണ്ടായിരുന്ന കാര്യം ആദ്യം പരിശോധിച്ചില്ല. പെട്ടിക്ക് ഭാരക്കുറവ് തോന്നുന്നില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.
സെമിത്തേരിയിൽ വെച്ചു മാത്രമേ ശവപ്പെട്ടി തുറക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉള്ളതിനാൽ തുറന്ന് നോക്കിയിരുന്നുമില്ല. സംഭവത്തിൽ പരാതികളുമായി ഇതുവരെയും മരിച്ചയാളുടെ ബന്ധുക്കളാരും രംഗത്ത് വന്നിട്ടുമില്ല.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.