ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. ചൊവ്വാഴ്ച 1.09 കോടിയിലധികം ഡോസാണ് രാജ്യത്ത് വിതരണം ചെയ്തത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഡോസ് വാക്സീന് നല്‍കിയവരുടെ എണ്ണം 50 കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു.
'രാജ്യം പുതിയ നാഴികകല്ലില്‍ എത്തിയിരിക്കുന്നു. 1.09 കോടിയിലധികം ഡോസ് വിതരണം ചെയ്ത് സ്വന്തം റെക്കോര്‍ഡ് തിരുത്തി' ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
അതേസമയം കേരളത്തില്‍ വാക്സിനേഷന് യജ്ഞം വന്‍ വിജയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
രണ്ട് ദിവസം 5 ലക്ഷം പേര്‍ക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേര്‍ക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേര്‍ക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേര്‍ക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേര്‍ക്കും (1, 4, 5, 20, 28) വാക്സിന് നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ അവധി ദിനങ്ങള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ്. ലക്ഷ്യം കൈവരിക്കാന്‍ പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രം കൂടുതല്‍ വാക്സിന് അനുവദിച്ചിരുന്നു. 58,99,580 ഡോസ് കോവീഷീല്‍ഡും 11,36,360 ഡോസ് കോവാക്സിനും ഉള്‍പ്പെടെ 70,35,940 ഡോസ് വാക്സിനാണ് കേന്ദ്രം അനുവദിച്ചത്. ഇതുകൂടാതെ സി.എസ്.ആര്. ഫണ്ടുപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എല്‍. മുഖേന 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എല്‍. മുഖേന 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് സംസ്ഥാനം വാങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ മാസം 9നാണ് സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. വാക്സിനേഷന് വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനാണ് വാക്സിന് യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്സിനേഷന് യജ്ഞം നടപ്പിലാക്കിയത്. എല്ലാ 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആദ്യ ഡോസ് വാക്സിന് എടുക്കുന്നതിന് യജ്ഞത്തില്‍ പ്രത്യേക പ്രാധാന്യം നല്കി. അധ്യാപകര്‍, അനുബന്ധ രോഗമുള്ളവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്സിന് നല്കി വരുന്നു. അധ്യാപകരുടെ വാക്സിനേഷന് അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുന്നതാണ്. സെപ്റ്റംബര്‍ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ഒന്നാം ഡോസ് വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.