• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഇന്ത്യയിലെയും ലോകത്തിലെയും COVID-19 വാക്‌സിനുകളെ കുറിച്ച് അറിയാം 

ഇന്ത്യയിലെയും ലോകത്തിലെയും COVID-19 വാക്‌സിനുകളെ കുറിച്ച് അറിയാം 

Covaxin, Covishield, എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.

Vaccine

Vaccine

  • Share this:
    COVID-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാടുമ്പോള്‍ വാക്‌സീന്‍ വിതരണവും സ്വീകരിക്കലും രാജ്യമെമ്പാടും പുരോഗമിക്കുകയാണ്. 2021 മെയ് 28 വരെയുള്ള കണക്കുകള്‍ പ്രകാരം 120,656,061 പേര്‍ക്ക് ആദ്യ ഡോസും 4,41,23,192 പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. Covaxin, Covishield, എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.

    ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) യുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് Covaxin. നിര്‍ജീവ കൊറോണവൈറസ് അടങ്ങിയിരിക്കുന്ന ഈ വാക്‌സിന്‍ ശരീരത്തിലേക്ക് കുത്തിവയ്ക്കുമ്പോള്‍ രോഗപ്രതിരോധ കോശങ്ങള്‍ അവ തിരിച്ചറിയുന്നു. രോഗപ്രതിരോധ സംവിധാനത്തെ ആന്റി ബോഡികള്‍ നിര്‍മ്മിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍, Covaxin ലഘുവായ, മിതമായ, കഠിനമായ കേസുകള്‍ക്കെതിരെ 78% ഫലപ്രാപ്തിയും ആശുപത്രി പ്രവേശനം കുറച്ചുകൊണ്ട് ഗുരുതരമായ COVID-19 രോഗത്തിനെതിരെ 100% ഫലപ്രാപ്തിയും തെളിയിച്ചിട്ടുണ്ട്. ഈ വാക്‌സിന്‍ നിലവില്‍ 4-6 ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് ഡോസുകളായി നല്‍കുന്നു.

    ലഭ്യമായ മറ്റൊരു വാക്‌സിന്‍, ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വികസിപ്പിച്ച Covishield ആണ്. ഈ വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്നു. ഒരു വൈറല്‍ വെക്റ്റര്‍ വാക്‌സിന്‍ ആയതിനാല്‍, ശരീര കോശങ്ങളിലേക്ക് പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഇത് മറ്റൊരു വൈറസിന്റെ പരിഷ്‌കരിച്ച പതിപ്പ് അല്ലെങ്കില്‍ വെക്റ്റര്‍ ഉപയോഗിക്കുന്നു. COVID-19 ന് കാരണമാകുന്ന കൊറോണ വൈറസുകള്‍ക്ക് ഉപരിതലത്തില്‍ കിരീടം പോലുള്ള സ്‌പൈക്കുകളുണ്ട്. ഈ സ്‌പൈക്ക് പ്രോട്ടീനുകളുടെ പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ വാക്‌സിന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. തല്‍ഫലമായി, രോഗം ബാധിച്ചാല്‍ ശരീരത്തിന് വൈറസിനെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും കഴിയും. SARS-CoV-2 ലക്ഷണങ്ങളുള്ള അണുബാധയ്ക്കെതിരെ 76% ഉം, കഠിനമായ അല്ലെങ്കില്‍ ഗുരുതരമായ രോഗത്തിന് ആശുപത്രിയില്‍ കഴിയേണ്ട രോഗികള്‍ക്ക് 100% ഉം, COVID-19 രോഗലക്ഷണമുള്ള 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് 85% ഉം Covishield ഫലപ്രദമാണ്. 12-16 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്റെ രണ്ട് ഡോസെടുക്കാന്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoHFW) ശുപാര്‍ശ ചെയ്യുന്നു.

    ഈ വര്‍ഷം ഏപ്രിലില്‍, റഷ്യന്‍ വാക്‌സിനായ Sputnik V ന് അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചു, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ ഉടന്‍ തന്നെ ഇത് ലഭ്യമാക്കും. Covishield പോലെ Sputnik V ഒരു വൈറല്‍ വെക്റ്റര്‍ വാക്‌സിന്‍ ആണ്. കൂടാതെ അവസാനഘട്ട പരീക്ഷണങ്ങളില്‍ കൊറോണ വൈറസിനെതിരെ 91.6% ഫലപ്രാപ്തിയും നല്‍കുന്നുണ്ട്. Sputnik V രണ്ട് ഡോസുകളുണ്ട്, 21 ദിവസത്തെ ഇടവേളയിലാണ് ഈ വാക്‌സിന്‍ സ്വീകരിക്കേണ്ടത്. അതേസമയം, മറ്റ് വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ രണ്ട് ഡോസുകള്‍ ചെറുതായി വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ട് ഡോസിലെയും രോഗപ്രതിരോധ മരുന്നുകളുടെ ഉപയോഗം കൂടുതല്‍ നീണ്ടുനില്‍ക്കുന്നതാണ്. അതിനാല്‍ ഈ വാക്‌സിന്‍ സ്വീകരിച്ചാല്‍ ദീര്‍ഘകാലത്തേക്കുള്ള പരിരക്ഷ ലഭിക്കും. വാക്‌സിനിലെ ഓരോ ജാബും വ്യത്യസ്ത വെക്റ്റര്‍ / നിര്‍ജ്ജീവമായ വൈറസ് ഉപയോഗിക്കുന്നു. ഒറ്റ ജാബ് പതിപ്പായ Sputnik Light വാക്‌സിനും വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

    Pfizer, Moderna, Johnson & Johnson (Janssen), Sinopharm, CoronaVac, Novavac തുടങ്ങിയവയാണ് വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന ചില വാക്‌സിനുകള്‍. mRNA അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകളാണ് Pfizer, Moderna എന്നിവ. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള പുതിയ തരം വാക്‌സിന്‍ ആണ് ഇത്. ശരീരത്തില്‍ ദുര്‍ബലമായതോ നിര്‍ജ്ജീവമായതോ ആയ വൈറസ് കുത്തിവെക്കുന്നതിന് പകരം രോഗപ്രതിരോധം മെച്ചപ്പെടുത്തുന്ന പ്രോട്ടീന്‍ അല്ലെങ്കില്‍ പ്രോട്ടീന്റെ ഭാഗം നിര്‍മ്മിക്കാന്‍ കോശങ്ങളെ mRNA വാക്‌സിനുകള്‍ പ്രാപ്തമാക്കുന്നു. ശരീരത്തെ വൈറസ് ആക്രമിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി അതിനെതിരെ പോരാടി ആന്റിബോഡികള്‍ സൃഷ്ടിക്കുന്നു. 12 വയസ് മുതലുള്ളവര്‍ക്ക് നല്‍കാന്‍ അംഗീകാരം ലഭിച്ച ഒരേയൊരു വാക്‌സിന്‍ Pfizer മാത്രമാണ്. The Johnson & Johnson (Janssen) ഒറ്റ ഡോസ് വൈറല്‍ വെക്റ്ററും Sinopharm, CoronaVac എന്നിവ നിര്‍ജ്ജീവ വൈറസും ഉപയോഗിക്കുന്നു.

    പരീക്ഷണ ഘട്ടങ്ങളില്‍ വാക്‌സിനുകള്‍ ഫലപ്രാപ്തി കാണിക്കുന്നുണ്ടെങ്കിലും ഓരോ വാക്‌സിനുകളുടെയും യഥാര്‍ത്ഥ ഫലപ്രാപ്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയൂ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, നിയന്ത്രിത ഉപയോഗത്തിനായി വാക്‌സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതികള്‍ നല്‍കുമ്പോള്‍, വാക്‌സിന്‍ നല്‍കുന്ന മൊത്തം പരിരക്ഷയുടെ ദൈര്‍ഘ്യം കണക്കാക്കാന്‍ ട്രയല്‍ ഫോളോ-അപ്പ് 1-2 വര്‍ഷത്തേക്ക് തുടരുകയാണ്. വാക്‌സിന്‍ ട്രയലില്‍ ഒരു രോഗത്തില്‍ നിന്ന് സുരക്ഷ നല്‍കുന്നതിനുള്ള വാക്‌സിനുകളുടെ കഴിവാണ് വാക്‌സിന്‍ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. COVID-19 വാക്‌സിനുകള്‍ വിലയിരുത്തുമ്പോള്‍, ലക്ഷണങ്ങളോടെയുള്ള രോഗത്തിനെതിരായ ഫലപ്രാപ്തിക്കാണ് പലപ്പോഴും വളരെയധികം ഊന്നല്‍ നല്‍കുന്നത്. എന്നിരുന്നാലും, കഠിനമായ രോഗം, ആശുപത്രി പ്രവേശനം, മരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഫലപ്രാപ്തിയാണ് പരിഗണിക്കേണ്ട പ്രധാന ഘടകം.

    മിക്ക വാക്‌സിനുകളും ആഗോള ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള 50-60% ഫലപ്രാപ്തിയുടെ മാനദണ്ഡത്തിന് മീതെ 70-90% ഫലപ്രാപ്തി കാണിക്കുന്നു, അതിനാല്‍ അവ സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, ഉപയോഗിച്ച സാങ്കേതികവിദ്യയിലും ട്രയലിലും വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ജാഗ്രതയോടെ വേണം വാക്‌സിനുകളുടെ താരതമ്യം നടത്താന്‍ ലഭ്യമായ ആദ്യത്തെ വാക്‌സിന്‍ എടുക്കാന്‍ ലോകാരോഗ്യ സംഘടനയും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷനും ശുപാര്‍ശ ചെയ്യുന്നു. മഹാമാരിയുടെ മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും വേഗത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രോഗത്തിന്റെ കാഠിന്യം കണക്കിലെടുക്കുമ്പോള്‍, അതിനെതിരായ ഏത് പരിരക്ഷയും സഹായകമാകും.

    Published by:Naseeba TC
    First published: