ചെന്നൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വീണ്ടും നീട്ടി തമിഴ്നാട് സർക്കാർ, ജൂൺ 21 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മദ്യശാലകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 27 ജില്ലകളിലാണ് മദ്യശാലകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി എംകെ.സ്റ്റാലിൻ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. റീടെയ്ൽ ഷോപ്പുകളിൽ തെർമൽ സ്ക്രീനിംഗും ഹാൻഡ് സാനിറ്റൈസറുകളും ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ അദ്ദേഹം എസി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 15,759 കോവിഡ് കേസുകളും 378 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. 23,24,597 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 28,906 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ കോവിഡ് പ്രതിദിന കേസുകൾ മുപ്പതിനായിരം കടന്നിരുന്നു. മെയ് 21 ന് 36,184 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് അതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കൂടിയായിരുന്നു ഇത്. ഇതിനു ശേഷം രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തി വരുന്നത്. മെയ് 30 ന് പ്രതിദിന കണക്ക് 30000ത്തിൽ താഴെയായിരുന്നു. ജൂൺ ഏഴോടെ അത് ഇരുപതിനായിരത്തിലും താഴെയെത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നല്‍കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോയമ്പത്തൂർ, നീലഗിരി ഉൾപ്പെടെ 11 ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് നിയന്ത്രണങ്ങൾ കർശനമായി തുടരും. ഇവിടെ ഇളവുകൾ വളരെ കുറവാണ്.
സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ
ടൂ വീലർ റിപ്പയർ ഷോപ്പുകൾ, കാർഷിക ഉത്പ്പന്നങ്ങൾ, പമ്പു സെറ്റുകൾ എന്നിവയടക്കം കാർഷിക അവശ്യ വസ്തുക്കള്‍ വിൽക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം
സുരക്ഷാ സേവനങ്ങൾ, പ്ലബർമാർ, ഇലക്ട്രീഷൻ തുടങ്ങി അവശ്യ സേവനങ്ങൾ നടത്തുന്നവർക്ക് ജോലി തുടരാം.
ഇലക്ട്രിക് ഉപകരണ വിൽപ്പന ശാലകൾ, നിര്‍മ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, മൊബൈൽ ഷോപ്പുകൾ എന്നിവയ്ക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തനാനുമതി.
ബ്യൂട്ടി പാർലർ, സലൂൺ, സ്പാ എന്നിവയ്ക്ക് 50% കപ്പാസിറ്റിയിൽ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം.
ഐടി കമ്പനികൾക്ക് 20% കപ്പാസിറ്റിയോടെ പ്രവർത്തിക്കാം. സാമ്പത്തിക ഇടപാട് കേന്ദ്രങ്ങൾക്ക് 33% കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
27 ജില്ലകളിൽ തമിഴ്നാട് സര്‍ക്കാർ മാർക്കറ്റിംഗ് കോർപ്പറേഷന്‍റെ (TASMAC) മദ്യശാലകൾക്ക് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തനാനുമതി.
സ്കൂൾ-കോളജ്-യൂണിവേഴ്സിറ്റി പ്രവേശനുവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും തുടരാൻ അനുമതി.
ഷോപ്പിംഗ് മാളുകൾ, തിയറ്ററുകൾ, ആരാധനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് പഴയത് പോലെ തുടരും.
ബസ് സർവീസുകളുടെ വിലക്കും നീക്കിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India lockdown, Lockdown, Tamil nadu