തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചു. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ്, ചീഫ് വിപ് എന്നിവരുടെ പഴ്സനൽ സ്റ്റാഫിനും വർധന ബാധകമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്കെയിൽ 77,400–1,15,200 എന്നതിൽ നിന്ന് 1,07,800–1,60,000 ആവും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കും നിലവിലുള്ള സ്കെയിലിന് ആനുപാതികമായി വർധന അനുവദിച്ചിട്ടുണ്ട്. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നൽകും. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. ഇനി മുതൽ സ്പെഷൽ റൂൾ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്സനൽ സ്റ്റാഫിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read
'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ
മറ്റു തസ്തികകളിലുള്ളവരുടെ പുതിയ ശമ്പള സ്കെയിലും പഴയ സ്കെയിലും :
അസി.പ്രൈവറ്റ് സെക്രട്ടറി 63,700–1,23,700 (45,800–89,000), പിഎ,അഡീഷനൽ പിഎ 50,200–1,05,300 (35,700–75,600), അസിസ്റ്റന്റ്, ക്ലാർക്ക് (ഗ്രാജ്വേറ്റ്), കംപ്യൂട്ടർ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, വേഡ് പ്രോസസിങ് യോഗ്യതയുള്ളവർ), 37,400–79,000 (26,500–56,700), അസിസ്റ്റന്റ്, ക്ലാർക്ക്(നോൺ ഗ്രാജ്വേറ്റ്),അധിക യോഗ്യതകൾ ഇല്ലാത്ത കംപ്യൂട്ടർ അസിസ്റ്റന്റ് 31,100–66,800 (22,200–48,000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, ഷോർട് ഹാൻഡ് യോഗ്യതയുള്ളവർ) 37,400– 79,000 (26,500–56,700), അധിക യോഗ്യതയില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 27,900–63,700 (20,000–45,800), കാർ ഡ്രൈവർ 35,600–75,400 (25,200–54,000), ഓഫിസ് അറ്റൻഡന്റ് 23,000–50,200(16,500–35,700), കുക്ക് 23,000–50,200(16,500–35,700).