ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിശ്വാസികളോ ഏതെങ്കിലും ക്ഷേത്ര ഭരണസമിതികളോ ആവശ്യപ്പെട്ടിരുന്നോ എന്നും മന്ത്രി ചോദിച്ചു. ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള നിലപാട് ദുരുദ്ദേശപരമാണെന്നും അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ വി. മുരളീധരൻ പറയുന്നു.
ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സർക്കാരിന് പങ്കില്ല എന്നുമാണ് ദേവസ്വം മന്ത്രി പറഞ്ഞത്. രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ലെന്നും മുരളീധരൻ ചോദിച്ചു. ക്ഷേത്രം തുറക്കുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ലെന്നും ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശ്രീ പിണറായി വിജയൻ,
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കോവിഡ് രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്.സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി,ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ വേണമെന്ന മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ വെളളം ചേർത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.
കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂർവം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സർക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കൾ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടൊന്നേ പറയാനുള്ളൂ...ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങൾ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസർക്കാർ ഉടൻ പിൻവലിക്കണം.
കേരളത്തിലെ ഇടതുസർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണം !
മുഖ്യമന്ത്രിയെന്ന നിലയിലുളള അന്തസും മാന്യതയും താങ്കൾ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ
പാർട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയണം !!!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Minister v muraleedharan, Reopen temples, Reopening of temples, Temples in Kerala