ഒഡീഷയില്‍ സഹപാഠിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരാല മഹാരാജ എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ എന്‍ ചിന്മയ് മഹന്ദിനെയാണ് ഗോപാല്‍പൂര്‍ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഗോപാല്‍പൂര്‍ ഐഐസി ശ്രീകാന്ത് ഖമാരി പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തിനിടയില്‍ പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ അവൾ അറിയാതെ പകര്‍ത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തിനു ശേഷം മഹന്ദിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഇതോടെ പെണ്‍കുട്ടി മഹന്ദിനെ ഒഴിവാക്കാന്‍ തുടങ്ങി.
കഴിഞ്ഞ ആഴ്ചയാണ് മഹന്ദിന്റെ കൈവശം തന്റെ നഗ്നചിത്രങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി അറിഞ്ഞത്. ഈ ഫോട്ടോകള്‍ നല്കാന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാൽ ഫോട്ടോ നല്കണമെങ്കില് ഒരു ലക്ഷം രൂപ നൽകണമെന്ന് മഹന്ദ് ആവശ്യപ്പെട്ടു. ഒടുവില്‍, ഇത്രയും വലിയ തുക നല്കാന് തനിക്ക് സാധിക്കില്ലെന്നും, അക്കൗണ്ടിലുള്ള 6000 രൂപ നല്‍കാമെന്നും പെണ്‍കുട്ടി സമ്മതിച്ചു. എന്നാല്‍ മഹന്ദ് അതിനു വഴങ്ങിയില്ല. മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ ഇരയെ കൊല്ലുമെന്ന് മഹന്ദ് ഭീഷണിപ്പെടുത്തി. മറ്റൊരു വഴിയുമില്ലാതെ, പെണ്‍കുട്ടി അവസാനം മാതാപിതാക്കളെയും കോളേജ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
Also Read-ഭാര്യ ആഭരണങ്ങൾ മോഷ്ടിച്ചു; പരാതിയുമായി എഴുപതുകാരൻ പൊലീസ് സ്റ്റേഷനിൽ
തുടര്‍ന്ന്, കോളേജ് അധികൃതര്‍ പ്രശ്ന പരിഹാരത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും മഹന്തിനെയും പെണ്‍കുട്ടിയെയും അവരുടെ മാതാപിതാക്കളെയും ചര്‍ച്ചയ്ക്ക് വിളിയ്ക്കുകയും ചെയ്തു. എന്നാല്‍, ഇരയെ ബ്ലാക്ക്മെയില്‍ ചെയ്തെന്നും നഗ്നചിത്രങ്ങള്‍ കൈവശം വെച്ചുമെന്ന ആരോപണങ്ങള്‍ മഹന്ദ് നിഷേധിക്കുകയാണ് ചെയ്തത്. തന്റെ ആരോപണം ശരിയാണെന്ന നിലപാടില്‍ പെണ്‍കുട്ടിയും ഉറച്ചുനിന്നു. വിഷയം കോളേജിലെ പരാതി കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്നെങ്കിലും അതും ഫലം കണ്ടില്ല.
അങ്ങനെ, കോളേജ് അധികൃതര്‍ പെണ്‍കുട്ടിയോട് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മഹന്ദിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഭുവനേശ്വറിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഹന്ദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റാഗ്രാം വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതും വാര്‍ത്തയായിരുന്നു. മെട്രോ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കുപ്രസിദ്ധമായ സംഘം ഡേറ്റിംഗ് ആപ്പുകള്‍ വഴി യുവാക്കളെ പരിചയപ്പെടുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്യുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അടുത്തിടെ, നഗരത്തിലെ ഒരു യുവ ഡോക്ടര്‍ അശ്ലീല വീഡിയോകളുടെ പേരില്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഇതേ രീതിയില്‍ ജീവിതം അവസാനിപ്പിച്ചിരുന്നു. അടുപ്പം സ്ഥാപിച്ച ശേഷം, പ്രതി ഇരയോട് ക്യാമറയ്ക്ക് മുന്നില്‍ നഗ്നനാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ സംഘം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് ചിത്രങ്ങളോ വീഡിയോകളോ കാട്ടി ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.