കോയമ്പത്തൂരില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോവില്‍പ്പാളയത്തിനടുത്തുള്ള മേട്ടുപ്പാളയം ഗ്രാമനിവാസിയായ എസ് സല്മാന്(22) എന്ന യുവാവാണ് സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കിണത്തുകടവിലെ ഒരു കാര്‍ഷിക സ്ഥാപനത്തിലാണ് സല്മാന് ജോലി ചെയ്യുന്നത്. കിണത്തുകടവ് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (സിഎംസിഎച്ച്) അയച്ചു.
സല്‍മാന്റെ മുറിയില്‍ നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ പി.ആര് സെന്തില്‍കുമാര്‍ പറഞ്ഞു. ബിസിനസ്സിലും ഓണ്‍ലൈന്‍ ചൂതാട്ടത്തിലും ലക്ഷക്കണക്കിന് രൂപ തനിക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്ന് സല്‍മാന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. രണ്ട് കാറുകളും വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം തലയ്ക്കുപിടിച്ച സല്മാന് കാറുകള്‍ വില്‍ക്കുകയും കളിക്കാന്‍ വേണ്ടി വീണ്ടും പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് 10 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതും വാര്‍ത്തയായിരുന്നു. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകന് സന്തോഷ് (23) ആണ് ആത്മഹത്യ ചെയ്തത്. എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സന്തോഷ് ഓണ്‍ലൈന്‍ ചൂതാട്ടം ആരംഭിച്ചത്. പണം കിട്ടാതെ വന്നപ്പോള്‍ സ്വര്‍ണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തിയിരുന്നു.
ആഭരണങ്ങളെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചതിന് പിന്നാലെ സന്തോഷ് വീടുവിട്ടിറങ്ങിയിരുന്നു. മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍ വെച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു സന്തോഷ്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും വാട്സാപ്പില്‍ സന്തോഷ് സ്റ്റാറ്റസ് ഇട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള സൈബര്‍ ചൂതാട്ടങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്കര്‍ഷിക്കുന്നതാണ് പുതിയ നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്.
Also read- ‘ഇക്കാക്ക മൂക്കിലേക്ക് വെളുത്ത പൊടി അടിച്ചു തന്നു’; ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച 13 കാരി
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.