മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാൻ സഹായിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയി.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ എന്ന റോഷന് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നബീലിന്റെ ഭാര്യാ സഹോദരനാണ് അജ്മൽ.
കൃത്യത്തിന് ശേഷം യഹിയക്ക് ഒളിവില്‍ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19 ആം തീയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്റെ ഭാര്യാസഹോദരനായ അജ്മൽ ആണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്.
പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. മുഖ്യപ്രതി യഹിയ അടക്കം ഉള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
Also Read-
അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം; അഞ്ചു പേർ അറസ്റ്റിൽ
പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരേയും സഹായം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ് വയസ്, ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു, എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി എന്ന അലിമോൻ, പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി എന്നിവർ ആണ് അറസ്റ്റിലായത്.
Also Read-
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന് അഷ്റഫ്
അലിമോന്, അല്‍ത്താഫ്, റഫീഖ്, എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. കുറ്റകൃത്യത്തിൽ പങ്കാളികളായ, സഹായങ്ങൾ ചെയ്തു കൊടുത്ത അനസ് ബാബു, മണികണ്ഠന് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. സ്വർണക്കടത്ത് ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.
മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ജലീലിനെ യഹിയ അടക്കം ഉള്ളവരുടെ സംഘം 3 ദിവസം തടഞ്ഞു വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊന്നു എന്നാണ് കേസ്. ജലീലിനെ 15 മുതൽ പെരിന്തൽമണ്ണ ആക്കപ്പറമ്പ് , ജൂബിലി റോഡ്, പൂപ്പലം എന്നിവിടങ്ങളിൽ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തടങ്കലിൽ വച്ച് അതി ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നു. മൃതപ്രായനായ ജലീലിനെ പത്തൊമ്പതാം തീയതി രാവിലെ യഹിയ ആണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി തന്നെ ജലീൽ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.