അട്ടപ്പാടിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മൂവായിരം ലിറ്ററിലേറെ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ചെമ്മണ്ണൂരിന് സമീപം പൊട്ടിക്കൽ മലയിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാഷ് കണ്ടെത്തി നശിപ്പിച്ചത്.
ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് അട്ടപ്പാടിയിലും റെയ്ഡ് സംഘടിപ്പിച്ചത്. അഗളി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി എൻ രമേഷ്കുമാറിൻ്റെ നേതൃത്വത്തിൽ പൊട്ടിക്കൽ മലയിൽ നടത്തിയ റെയ്ഡിൽ 3144 ലിറ്റർ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്.
ഏറെ സാഹസികമായാണ് എക്സൈസ് സംഘം പൊട്ടിക്കൽ മലയിലെത്തിയത്. റെയ്ഡിൽ 200 ലിറ്റർ സംഭരണ ശേഷിയുള്ള ബാരലുകളിലും നിരവധി കുടങ്ങളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആനകളിറങ്ങുന്ന മേഖലയായതിനാൽ, ആനകൾ വാഷ് കുടിയ്ക്കാതിരിക്കാനായി പാറകൾക്കിടയിലും മറ്റുമാണ് വാഷ് സൂക്ഷിച്ചിരുന്നത്.
ഇവിടെ നിന്ന് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എന്നാൽ വാറ്റ് കേന്ദ്രം നടത്തുന്നവരെകുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസർ വി. രജനീഷ് വ്യക്തമാക്കി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ പറഞ്ഞു.
സിവിൽ എക്സൈസ് ഓഫിസർ മാരായ പ്രേംകുമാർ വി, പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ , രജീഷ് എ കെ, അഷറഫലി എം, ചിത്ര പി എസ്, ഡ്രൈവർ വിഷ്ണു ടി തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ അട്ടപ്പാടിയിൽ നടക്കുന്ന വലിയ എക്സൈസ് റെയ്ഡാണിത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.