മലപ്പുറം: മഞ്ചേരിയിൽ എക്സൈസിൻ്റെ വൻ ലഹരിമരുന്ന് വേട്ട. 500 ഗ്രാം എം ഡി എം എയുമായി മൂന്ന് പേരെ മഞ്ചേരി എക്സൈസ് സംഘം വലയിലാക്കി. ജില്ലയിൽ ഇത് വരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ എംഡിഎംഎ വേട്ട ആണ് ഇത്.
മലപ്പുറം കോനോമ്പാറ പുതുശേരി വീട്ടിൽ റിയാസ്, പട്ടർക്കടവ് പനാഗാഗര സ്വദേശി നിഷാന്ത്, പട്ടർക്കടവ് മൂന്നോക്കാരൻ വീട്ടിൽ സിറാജുദീൻ എന്നിവരാണ് പിടിയിലായത്.
ആൻഡമാനിൽ നിന്നും കൊറിയർ മാർഗ്ഗം ആണ് എംഡിഎംഎ എത്തിച്ചത്. മഞ്ചേരി തുറക്കലിലെ കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് പീനട്ട് ബട്ടർ ഫ്രൂട്ട് ജാം എന്ന പേരിൽ ആണ് പ്രതികൾ എം ഡി എം എ വരുത്തിച്ചത്. പിടിച്ചെടുത്ത എം ഡി എം എക്ക് വിപണിയിൽ ലക്ഷങ്ങൾ ആണ് മൂല്യം കണക്കാക്കുന്നത്.
കൊറിയർ മാർഗം എം ഡി എം എ എത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി നടത്തിവരുന്ന പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് തുറക്കലിലെ കൊറിയർ സർവീസ് കേന്ദ്രത്തിനു സമീപം രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പ്രതികൾ എംഡിഎംഐ കൈപ്പറ്റാൻ എത്തിയത്.
റിയാസ് കൈപ്പറ്റുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിന് സഹായിക്കുന്നവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപ വരെ വിലയിൽ ചെറു പാക്കറ്റുകൾ ആക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.
എക്സൈസ് ഉത്തരമേഖല സ്‌ക്വാഡ് ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രദീപ് കുമാർ. കെ ഷിബു ശങ്കർ കെ, സന്തോഷ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ആരുകുമാർ കെ എസ്, അഖിൽദാസ് ഇ, നിതിൻ ചോമാരി, സച്ചിൻദാസ് വി, ഷഫീറലി കെ,വിനീഷ് പി ബി,അരുൺ പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എസ് വൈദ്യ പരിശോധനക്ക് നേതൃത്വം വഹിച്ചു. പ്രതികളെ മഞ്ചേരി മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.