പാലക്കാട്: അണക്കപ്പാറയിലെ വ്യാജകള്ള് നിർമ്മാണ കേന്ദ്രത്തിന് എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി കടുപ്പിച്ച് സർക്കാർ. സംഭവത്തിൻ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തതിന് പിന്നാലെ എഴുപതോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടു. സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന് പുറമെയാണ് പുതിയ നടപടി. ആലത്തൂർ, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും കുഴൽമന്ദം, ആലത്തൂർ റെയ്ഞ്ച് ഓഫീസുകളിലെയും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവ്.
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എഴുപതോളം പേരെ ഉദ്യോഗസ്ഥരെ നിലവിൽ ജോലി ചെയ്തിരുന്ന താലൂക്കിൽ നിന്നും ജില്ലയിലെ തന്നെ മറ്റു താലൂക്കുകളിലേയ്ക്കാവും സ്ഥലം മാറ്റുക. ഈ ഓഫീസുകളിലുള്ളവർക്ക് സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ടു ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീണർക്ക് നിർദ്ദേശം നൽകി.
കേസിൽ സ്പിരിറ്റ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പതിമൂന്ന് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻ്റ് ചെയ്തിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെൻറ് ചെയ്തത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
ജൂൺ 27നാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് അണക്കപ്പാറയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തുന്നത്. ഇവിടെ നിന്നും 1312 ലിറ്റർ സ്പിരിറ്റും, 2220 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പ്രധാന പ്രതി സോമശേഖരൻ നായർ ഉൾപ്പടെ 11 പേരെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങി തട്ടിപ്പിന് കൂട്ടുനിന്നു
പാലക്കാട് അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണകേന്ദ്രത്തിന് നേരെ കണ്ണടച്ച ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷമായി മാസപ്പടി കിട്ടുന്നതായി കണ്ടെത്തൽ. എക്സൈസ് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മുഖ്യപ്രതി സോമൻ നായരും സംഘവും ഉദ്യോഗസ്ഥർക്ക് മാസപ്പടി കൊടുത്തതായി കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ 13 പേരെ സസ്പെൻ്റ് ചെയ്തത്.
അണക്കപ്പാറ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും എക്സൈസ് എൻഫോഴ്സ്മെൻറ് പിടിച്ചെടുത്ത ഡയറിയിലാണ് ഉദ്യോഗസ്ഥർക്കുള്ള മാസപ്പടി വിവരം ഉണ്ടായിരുന്നത്. 2015- 16 മുതൽ 2021 വരെയുള്ള കാലയളവിൽ വിവിധ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൊടുത്ത മാസപ്പടിയുടെയും കൈക്കൂലിയുടെയും കണക്ക് ഇതിലുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിച്ച എക്സൈസ് വിജിലൻസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ സർക്കാർ നടപടി ആരംഭിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ, ആലത്തൂർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന കെ എസ് പ്രശോഭ്, കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ, എക്സൈസ് ഇൻ്റലിജൻസ് ഓഫീസർ വി. അനൂപ്, ആലത്തൂർ എക്സൈസ് ഇൻസ്പെക്ടറായി ജോലി ചെയ്ത നിലവിലെ പത്തനംത്തിട്ട എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ രാജശേഖരൻ, ഉദ്യോഗസ്ഥരായ സുജീബ് റോയി, എ. ഷൗക്കത്തലി, മധു, രാജ് കുമാർ, കൃഷ്ണൻ നായർ, ജയകുമാർ, രതീഷ്, വിനോദ് കുമാർ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം തുടരും.
സസ്പെൻഷനിലായ പലരും ആലത്തൂർ മേഖലയിൽ ജോലി ചെയ്തപ്പോൾ മാസപ്പടി വാങ്ങിയവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ശക്തമായ നടപടി സ്വീകരിയ്ക്കാക്കാനുമാണ് സർക്കാർ തീരുമാനം. സാധാരണ സംഭവത്തിൽ മാത്രം നടപടിയെടുക്കുകയാണ് പതിവ്. എന്നാൽ ഇത്രയധികം പേർക്കെതിരെ നടപടിയുണ്ടായത് ഉദ്യോഗസ്ഥരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anakkppara, Crime news, Excise raid, Kerala Excise, Palakkad, Toddy center