തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർക്ക് (66) ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽക്കണം.
2014 ജനുവരി രണ്ട് പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അതിന് അടുത്ത വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്
നെഞ്ച് വേദന വന്ന അപ്പൂപ്പനെ ആശുപത്രിയിലാക്കിയ പ്രതി കുട്ടിയെ തന്റെ വീട്ടിൽ നിർത്തിയതിന് ശേഷമാണ് അന്ന് പോയത്. പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ ഉറങ്ങിയ കുട്ടിയെ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ പ്രതി പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി പീഡനം തുടർന്നു. ഈ സമയം ഉറങ്ങികിടക്കുകയായിരുന്ന പ്രതിയുടെ ഭാര്യയെ കുട്ടി വിളിച്ചുണർത്തി.അവരോട് മാറി കിടക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് തൊട്ടടുത്ത മുറിയിലേക്ക് മാറി കിടന്നത്. സംഭവം നടക്കുമ്പോൾ മൂന്നാം ക്ലാസ്സിലായിരുന്ന അത്യധികം ഭയന്ന കുട്ടി സംഭവം അന്ന് ആരോടും പറഞ്ഞില്ല.
പിന്നീട് പ്രതിയെ കാണുമ്പോഴൊക്കെ കുട്ടിക്ക് ഭയം വർദ്ധിച്ചു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡനത്തെ സംബന്ധിച്ച് സ്കൂളിൽ പ്രദർശിപ്പിച്ച വീഡിയോ ചിത്രം കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതായി കുട്ടിയ്ക്ക് മനസിലായത്. തുടർന്ന് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സയ്ക്ക് കൊണ്ടു പോയെങ്കിലും അപ്പോഴും പ്രതിയെ ഭയന്ന് കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല.
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടി പഠിത്തത്തിൽ പിന്നോട്ട് പോയപ്പോൾ അദ്ധ്യാപകരും ശ്രദ്ധിച്ചു. തുടർന്ന് അദ്ധ്യാപകർ സ്കൂളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം കുട്ടിയെ പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27രേഖകളും ഹാജരാക്കി. മണ്ണന്തല പൊലീസാണ് കേസ് അന്വേഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.