കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ നിർമാതാവ് അറസ്റ്റിലായി. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയി കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സിനിമയില്‍ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ പീഡിപ്പിച്ചതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2000 മുതലാണ് പീഡനം നടന്നത്. ഇക്കാലയളവിൽ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി.
കൂടാതെ 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായും പരാതിക്കാരി ആരോപിക്കുന്നു. യുവതി പൊലീസില്‍ പരാതി നല്‍കുമെന്നു മനസിലാക്കിയ മാർട്ടിൻ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്‍ജി നല്‍കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
കഴിഞ്ഞയാഴ്ച മാര്‍ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാൾ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായത്. ഇന്നത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുസേഷം വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.