കൊല്ലം: ജോലി വാഗ്ദാനം ചെയ്തു 23 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന തട്ടിപ്പ് നടത്തിവന്ന കൊല്ലം കരുനാഗപ്പള്ളിയില്‍ കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിനാട് കാട്ടില്‍കടവ് സ്വദേശി പ്രസേനന്‍, ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍ നിന്നായി 23 ലക്ഷം രൂപ ബിജു കൈക്കലാക്കിയെന്നാണ് പരാതി.
പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി ശരിയാക്കാമെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സന്ദേശം പ്രചരിപ്പിച്ചാണ് ബിജു ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. ഇത് അനുസരിച്ച് പ്രസേനനും മോഹനനും കർത്തികേയനും ബിജുവിനെ സമീപിക്കുകയായിരുന്നു. ഇയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് പലപ്പോഴായി 23 ലക്ഷം രൂപ നൽകുകയും ചെയ്തതായി പരാതിക്കാർ പറഞ്ഞു.
എന്നാൽ ഏറെക്കാലം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാർക്ക് മനസിലായത്. പണം തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല. ഇതോടെയാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്. സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് കരുനാഗപ്പളളി പൊലീസിന് ലഭിച്ച വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Job Scam, Kollam