തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന്‍റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ കുടുങ്ങി. ഒരു ബ്ലോക്കിന്റെ മതിൽ ചാടിയ തടവുകാരൻ എത്തിയത് സമീപത്തെ ജയിൽ ബ്ലോക്കിൽ ആയിരുന്നു. ഒടുവിൽ പിടിയിലായപ്പോൾ മൂത്രമൊഴിക്കാൻ എത്തിയെന്നായിരുന്നു ഇയാളുടെ മറുപടി.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ യുവാവ് ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. മാവേലിക്കര കോടതി റിമാൻഡ് ചെയ്ത മോഷണക്കേസ് പ്രതിയായിരുന്നു ഇയാൾ. ജയിലിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് സാഹസം കാട്ടിയത്.
അവധി ദിവസമായതിനാൽ ഇന്ന് തടവുകാർക്ക് കൂടുതൽ ഇളവുകൾ ഉണ്ടായിരുന്നു. ടിവി കാണാനുൾപ്പടെ അനുവദിച്ച അവസരം മുതലെടുത്താണ് ഏഴടിപ്പൊക്കമുള്ള മതിൽ യുവാവ് ചാടിക്കടന്നത്.
മതിൽ ചാടികഴിഞ്ഞപ്പോഴാണ് ഇയാൾ അബദ്ധം തിരിച്ചറിഞ്ഞത്. എത്തിയത് ജയിലിനുള്ളിലെ തന്നെ മറ്റൊരു ബ്ലോക്കിലാണെന്ന് മനസിലായി. ഇതേസമയം അനുവദിച്ച സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് വാർഡൻമാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു.
എന്നാൽ യുവാവിനെ അടുത്ത ബ്ലോക്കിൽ കണ്ടെത്തുകയായിരുന്നു. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോൾ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന് മനസിലായതോടെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.