കൊല്ലം: മൾട്ടിപ്ലക്സിൽ സിനിമ കാണാനെത്തിയ യുവാവ് തിയറ്റർ ജീവനക്കാരെ കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി കാർണിവൽ സിനിമാസ് മൾട്ടിപ്ലക്സിലാണ് സംഭവം, മൾട്ടിപ്ലക്സിൽ കത്തിക്കുത്തും അക്രമവും നടത്തിയ പ്രതി മുഹമ്മദ് ആഷിഖിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ആഷിഖ് ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാളോട് സ്വന്തം സീറ്റിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് പ്രകോപിതനായത്. ഇതോടെ ആഷിഖും തിയറ്റർ ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. വാക്കുതർക്കത്തിനൊടുവിൽ കത്തിയെടുത്ത് തിയറ്ററിലെ ഡ്യൂട്ടി ഓഫിസർ സജിത്തിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച തിയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്, അഖിൽ എന്നിവർക്കും കുത്തേറ്റു.
Also Read- പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു; യുവാവ് പിടിയിൽ
ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആഷിഖിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ആഷിഖിനെതിരെ പൊലീസ് വധശ്രമത്തിന് ഐപിസി 307 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളിലും സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോകളിലും ഫോട്ടോകളിലും ആഷിഖിന്‍റെ അക്രമവും വെല്ലുവിളിയും വ്യക്തമാണ്. ഇതു കൂടാതെ സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kollam