തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്ലസ്‌വൺ വിദ്യാർഥിനിയെ യുവാവ് ആക്രമിച്ചു. ഇതോടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുന്നിൽ ഉണ്ടായിരുന്ന അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക് പറ്റി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ ആനാവൂർ സ്വദേശിയായ 20 വയസുകാരൻ ആണ് പ്ലസ് വൺ വിദ്യാർഥിനിയെ മർദിച്ചത്. ബസ്സ് സ്റ്റാൻഡിന് സമീപത്തെ അമ്മൻകോവിലിനു സമീപം കാർ നിർത്തിയിട്ട ശേഷം യുവാവ് ബസ് സ്റ്റാൻഡിനകത്തേക്ക് കയറുകയായിരുന്നു. ഇവിടെ ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയുമായി സംസാരിക്കുകയും ഇതിനു ഇടയിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച വിദ്യാർഥിനിയെ യുവാവ് അക്രമിക്കുകയായിരുന്നു.
Also read-കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
ഇത് നാട്ടുക്കാർ തടയാൻ ശ്രമിക്കുന്നതിനിടയിൽ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വെപ്രാളത്തിൽ മുന്നിലൂടെ പോയ അഞ്ചോളം ബൈക്കുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. ഇതിൽ ഒരു ബൈക്ക് യാത്രികന് കാലിന് സാരമായ പരിക്ക് പറ്റി. നിയന്ത്രണം വിട്ട കാർ മുന്നിലൂടെ പോയ ബസിൽ ഇടിച്ച് ആണ് നിന്നത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞ് ഒപ്പം ഉണ്ടായിരുന്ന പ്രായപൂർത്തി ആകാത്ത വിദ്യാർഥിയെയും പൊലീസിന് കൈമാറി.
സംഭവത്തിൽ പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാൽ വാഹന അപകടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിനെതിരെ നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ കേസെടുത്തു. കാലിന് പരിക്ക് പറ്റിയ വ്യക്തിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.