തിരുവനന്തപുരം: പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് 49 വർഷം കഠിനതടവും 86000 രൂപ പിഴയും ശിക്ഷ. ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്പി(27) എന്നയാളെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും പ്രത്യേക പോക്സോ കോടതി ജഡ്ജി ആര്‍.സുദര്‍ശനൻ ശിക്ഷാവിധിയിൽ വ്യക്തമാക്കി. പ്രതി പിഴ തുക ഒടുക്കിയാല്‍ അത് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ഏറെക്കാലം പെൺകുട്ടിയുടെ പിന്നാലെ നടന്ന പ്രതി, ഫോണിലൂടെയും മറ്റും ശല്യം ചെയ്തിരുന്നു. 2021 ഓഗസ്റ്റ് മൂന്നിന് വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം ഭയന്നുപോയ പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. വീടിന് പുറത്തെ കുളിമുറിയില്‍ പെൺകുട്ടി കുളിക്കാന്‍ കയറിയപ്പോള്‍ വാതില്‍ തളളി തുറന്ന് അകത്ത് കടന്ന് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് രണ്ടാമത് പീഡിപ്പിച്ചത്.
മാസങ്ങള്‍ക്ക് ശേഷം വയറുവേദനയുമായി പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിപ്പോഴാണ് ഗര്‍ഭിണി ആണെന്ന കാര്യം അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം എസ്. എ.ടി ആശുപത്രിയില്‍ വച്ച് കുട്ടിക്ക് ഗര്‍ഭച്ഛിദ്രം ചെയ്തു. ഡി.എന്‍.എ പരിശോധന നടത്തിയാണ് പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് തെളിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Pocso case, Rape, Thiruvananthapuram