കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന വട്ടവട സ്വദേശി അഭിമന്യു കൊലചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ടുവർഷം തികഞ്ഞു. അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട്, എൻഡിഎഫ് പ്രവർത്തകരായ 16 പേർ അറസ്റ്റിലായെങ്കിലും കൃത്യം നിർവ്വഹിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ ഇപ്പോഴും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
2018 ജൂലൈ രണ്ടിന് പുലർച്ചെ 12.45ഓടെയാണ് എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽവെച്ചാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്. ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും കാംപസ് ഫ്രണ്ടും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. എസ്എഫ്ഐ നേതാവായിരുന്ന അർജുനും കുത്തേറ്റിരുന്നു. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് അർജുൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കേസിലെ മുഖ്യപ്രതി സഹൽ ഹംസ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പൊലീസിൽ കീഴടങ്ങിയത്. സഹൽ കീഴടങ്ങിയശേഷം അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. വേമ്പനാട്ടുകായലിൽ വെണ്ടുരുത്തി പാലത്തിന് സമീപമാണ് തെരച്ചിൽ നടത്തിയത്. അഗ്നിശമനസേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരുംദിവസങ്ങളിൽ തെരച്ചിൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അഭിമന്യു വധക്കേസിൽ 16 പ്രതികളാണ് ഇതുവരെ പിടിയിലായത്. സംഭവം നടന്ന് 85-ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചിരുന്നു. കേസിന്‍റെ വിചാരണ ഉടൻ തുടങ്ങും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസിപി സരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.