സജ്ജയ കുമാർ, ന്യൂസ് 18
കന്യാകുമാരിയിലെ കുളച്ചലിൽ ബൈക്ക് റൈഡിനിടെയുണ്ടായ അപകടത്തിന് പിന്നാലെ കാമുകന്‍ റോഡില്‍ ഉപേക്ഷിച്ചു പോയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ഉടയാര്‍വിള സ്വദേശി 12-ാം ക്ലാസ് വിദ്യാര്‍ഥിയായ അപര്‍ണയാണ് മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കുളച്ചൽ സ്വദേശി വിജു കുമാർ എന്ന 19കാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.
ലഹരിക്കടിമയായ വിജുകുമാര്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം അപർണ്ണയെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ കുളച്ചൽ തീരദേശ റോഡിലൂടെ അമിത വേഗതയിൽ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കമ്പിയിൽ തട്ടി ഇരുവരും റോഡിൽ വീഴുകയായിരുന്നു. പിന്നാലെ അപര്‍ണയെ റോഡില്‍ ഉപേക്ഷിച്ച ശേഷം യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന വിദ്യാർഥിനിയെ കണ്ട മറ്റുയാത്രക്കാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അപര്‍ണയെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Also Read- മലപ്പുറത്ത് സംസ്ഥാന പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
പിന്നാലെ കഴിഞ്ഞ ദിവസം ആശുപത്രി ചികിത്സയിലിരിക്കെയാണ് അപര്‍ണ മരണപ്പെട്ടത്. തുടർന്ന് വിദ്യാർഥിനിയുടെ അമ്മാവൻ കുളച്ചൽ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ്, സ്കൂൾ വിദ്യാർഥിനിയെ തട്ടി കൊണ്ട് പോയി അപകടത്തിൽപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വിജുകുമാറിനെതിരെ കേസെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. വിജുകുമാറിനെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്-ലഹരി കേസുകളുണ്ടെന്ന് കുളച്ചൽ പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.