കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) തുടർ അന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള ദൃശ്യങ്ങളുടെ പകർപ്പ് കോടതിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കേസിലെ പുതിയ സാക്ഷികളെ വെള്ളിയാഴ്ച്ച മുതൽ വിസ്തരിക്കും. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഇതുവരെയുള്ള പുരോഗതിയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പുതിയ തെളിവുകളുടെ സാഹചര്യത്തിൽ അതിൽ അന്വേഷണത്തിന് സമയം സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം 25ന് പരിഗണിക്കാനായി മാറ്റി. ഇതേ ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ മാസം 24 ന് ഇത് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള ദൃശ്യങ്ങളുടെ പകർപ്പ് കോടതിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയും 25 ന് പരിഗണിക്കും.
പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ ഉത്തരവ് പറയാനായി മാറ്റി. പൾസർ സുനിയുടെയും നാലാം പ്രതി വിജേഷിൻ്റെയും ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തിയ്യതി തീരുമാനിച്ച കോടതി നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ 22 ന് വിസ്തരിക്കാനായി ഉത്തരവിറക്കി . മറ്റൊരു സാക്ഷിയായ സത്യമൂർത്തിയെ 25 ന് വിസ്തരിക്കും. പ്രതികളുടെ ടെലി ഫോൺ രേഖകളുമായി ബന്ധപ്പെട്ടാണ് ഇവരെ വിസ്തരിക്കുക. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ബി. സുനിൽകുമാർ വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കാൻ ആദ്യം മുതൽ തന്നെ സുനിൽ കുമാറിനെ നിയോഗിച്ചിരുന്നു.
അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ നിലപാടുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നാൾ മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലം. .ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഡാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നും പ്രോസിക്യൂഷൻ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ ദിലീപിൻറെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ഇപ്പോളത്തെ വെളിപ്പെടുത്തലുകൾ. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഡാലോചനക്കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൌരവമുള്ളത്. അതീവ രഹസ്യ ഗൂഡാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നത്.
ഗൂഡാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തിയാണ് പൊലീസിന് മൊഴി നൽകിയത്. ഗൂഡാലോചന തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ, ശബ്ദപരിശോധക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.