കണ്ണൂർ: കാപ്പാ കേസിൽ ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപ്പനയ്ക്ക് വച്ച് പരസ്യം. ഫേസ്ബുക്കിലെ കാർ വിൽപ്പന ഗ്രൂപ്പിലാണ് വാഹനം വിൽപ്പനയ്ക്കെന്ന് അറിയിപ്പ് വന്നത്. ആകാശ് തില്ലങ്കേരി ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്നും കാർ വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
2012 രജിസ്ട്രേഷനിലുള്ള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read- ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
അതേസമയം ഇന്നലെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും കണ്ണൂർ സെൻട്രൽ ജയിലിലാണ്. പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് കാപ്പ ചുമത്തിയത്. ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സിപിഎം രംഗത്ത് വന്നിരുന്നു. ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് പ്രദേശത്ത് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.