കാസർഗോഡ്: പതിന്നാലുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹിദായത്ത് നഗർ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനുശേഷം മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അബൂബക്കർ കൂടി പിടിയിലായതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം. അഞ്ചായി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ലഭിച്ച വിവരത്തിന്‍റെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ അറസ്റ്റിലായത്. കുട്ടി സ്ഥിരമായി സാധനം വാങ്ങാന്‍ എത്തിയ കടയുടമ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇവർ കുട്ടിയെ മറ്റു സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ചതായി പിടിയിലായ പ്രതി അർജുൻ പൊലീസിനോട് പറഞ്ഞു. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം കേസിൽ അറസ്റ്റിലായ അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിൽ എത്തിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങി മരിച്ച നിലയില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വാഭാവിക മരണമായി കണക്കാക്കിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് ബോധ്യമായിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ പരിശോധനയിലാണ് കൊലപാതക സാധ്യത തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം അർജുനിൽ മാത്രമാക്കി ചുരുക്കുകയും മറ്റു മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ വീട്ടില്‍ എപ്പോഴും വരാറുള്ള വ്യക്തിയായിരുന്നു അർജുൻ. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനു ശേഷം വീട്ടിലെത്തുന്ന അർജുൻ കുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു. ലയത്തിലെ മുറിയില്‍ ഷാൾ കഴുത്തിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.