കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് മഞ്ചേശ്വരം എംഎല്‍എ മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീന്‍. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് അന്വേഷണ സംഘം പ്രവർത്തിച്ചതെന്നും നോട്ടീസ് പോലും നല്‍കാതെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കമറുദ്ദീൻ ആരോപിച്ചു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകവെയാണ് കമറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച താന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിനുപോലും കാത്തുനിൽക്കാതെയാണ് കാര്യങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും കമറുദ്ദീന്‍ പറഞ്ഞു.
ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എം സി കമറുദ്ദീനെതിരെ ചുമത്തിയത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയത് ചന്ദേര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ്. നിക്ഷേപത്തിന്റെ മറവില്‍ എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്കുകള്‍.
അതേസമയം, എംഎൽഎക്കെതിരായ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും സിവില്‍ കേസ് മാത്രമാണിതെന്നും എംഎൽഎയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വീട്ടിൽ നേരത്തേ റെയ്ഡ് നടത്തിയിരുന്നു. കാസർകോട് പടന്നയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അന്ന് വീട്ടിൽനിന്നു കുറച്ചു രേഖകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കേസിൽ കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ ബാധ്യത തീർക്കുന്നകാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.